Showing posts with label വിധി. Show all posts
Showing posts with label വിധി. Show all posts

Tuesday, December 29, 2009

വിധി

0 comments


1) ഇംറാന്‍(റ) നിവേദനം: ഒരാള്‍ ചോദിച്ചു. പ്രവാചകരെ! സ്വര്‍ഗവാസികളെയും നരകവാസികളെയും വേര്‍തിരിച്ചറിയാന്‍ കഴിയുമോ? അതെയെന്ന് അവിടന്നരുളി: അയാള്‍ വീണ്ടും ചോദിച്ചു: പ്രവര്‍ത്തിക്കുന്നവര്‍ എന്തിന് പ്രവര്‍ത്തിക്കണം? നബി(സ) അരുളി: ഏത് ലക്ഷ്യത്തെ മുന്‍ നിര്‍ത്തിക്കൊണ്ടാണോ തങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ആ ലക്ഷ്യം നിറവേറ്റാനായിരിക്കും ഓരോ മനുഷ്യനും സ്വതവേ പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ തനിക്ക് സൌകര്യപ്പെട്ടത് പ്രവര്‍ത്തിക്കാനാണ് ഓരോ മനുഷ്യനും ശ്രമിക്കുക. (ബുഖാരി. 8. 77. 595)

2) ഹുദൈഫ(റ) നിവേദനം: നബി(സ) ഞങ്ങളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി. അന്ത്യദിനം വരേയുണ്ടാകുന്ന ഒരുകാര്യവും അതില്‍ എടുത്ത് പറയാതെ നബി(സ) വിട്ടില്ല. ഓര്‍മ്മിക്കാന്‍ താല്പര്യമുള്ളവരെല്ലാം അതു ഓര്‍മ്മിച്ചു. താല്പര്യമില്ലാത്തവര്‍ വിസ്മരിച്ചു. ഒരാള്‍ക്ക് മറ്റൊരാളെ പരിചയമുണ്ടായിരിക്കും അയാള്‍ കണ്‍മുമ്പില്‍ നിന്ന് പോയാല്‍ ഇവന്റെ വിസ്മൃതിപഥത്തില്‍ നിന്നും അയാള്‍ വിട്ടു പോവുക സ്വാഭാവികമാണ്. പിന്നീട് കണ്ടുമുട്ടുമ്പോള്‍ ഓര്‍മ്മ വരികയും ചെയ്യും. ഇതു പോലെ ചില സംഗതികള്‍ ഓര്‍മ്മയില്‍ നിന്ന് വിട്ടുപോവുകയും പിന്നീടതിനെക്കുറിച്ച് ഓര്‍ക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഓര്‍മ്മ വരികയും അല്ലാത്തപക്ഷം മറന്നുപോകുകയും ചെയ്യും. (ബുഖാരി. 8. 77. 601)

3) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) നേര്‍ച്ചയെ വിരോധിച്ചിരിക്കുന്നു. അവിടുന്ന് അരുളിയിട്ടുണ്ട്. തീര്‍ച്ചയായും നേര്‍ച്ച യാതൊരു ഉപകാരവും കൊണ്ട് വരില്ല. പിശുക്കന്മാരില്‍ നിന്ന് അതു ധനം പുറത്തെടുക്കും (അത്രമാത്രം). (ബുഖാരി. 8. 77. 605)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: ഞാന്‍ നിശ്ചയിച്ചുവെച്ചതല്ലാതെ അതിന്നപ്പുറം ഒരു നേട്ടവും നേര്‍ച്ച മൂലം ആദമിന്റെ സന്താനങ്ങള്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍ വിധി അവനെ കണ്ടുമുട്ടും. പിശുക്കില്‍ നിന്ന് അതു ധനത്തെ പുറത്തെടുക്കും. (ബുഖാരി. 8. 77. 606)

5) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: രണ്ട് രഹസ്യോപദേഷ്ടാക്കള്‍ ഉപദേശം നല്‍കിക്കൊണ്ടിരിക്കാത്ത ഒരൊറ്റ ഖലീഫയും അധികാരത്തിലിരുന്നിട്ടില്ല. ഒരു ഉപദേഷ്ടാവ് അവനോട് നന്മ ഉപദേശിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യും. മറ്റേ ഉപദേഷ്ടാവോ തിന്മ ഉപദേശിക്കും. അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അല്ലാഹു ആരെ കാത്തു രക്ഷിച്ചോ അവനെത്രെ സുരക്ഷിതന്‍. (ബുഖാരി. 8. 77. 608)

6) അബ്ദുല്ല(റ) നിവേദനം: അങ്ങിനെയല്ല. ഹൃദയങ്ങളെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം എന്ന് നബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. (ബുഖാരി. 8. 77. 614)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)