Sunday, April 4, 2010

മലയാളം ഹദീസ് : വിഷയ വിവര പട്ടിക

0 comments



ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍.

Collected by: Manzoor Bin Kasim - Taken from http://www.quranmalayalam.com

നാഥാ! ഇതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ വിട്ടുപൊറുത്തു മാപ്പാക്കിത്തരണേ! (ആമീന്‍) - തെറ്റുകള്‍ കണ്ടാല്‍ ദയവു ചെയ്തു ചൂണ്ടിക്കാണിക്കുക. If you cannot read Malayalam Clearly Click Here

Download Complete Malayalam Hadees in PDF Format

1) ദിവ്യസന്ദേശത്തിന്റെ ആരംഭം
2)
സത്യവിശ്വാസം
3) വിജ്ഞാനം
4) ശുദ്ധി
5) വുളു
6) കുളി
7) ആർത്തവം
8) തയമ്മും
9) ഇമാം
10) നമസ്കാരം
11) ഖുനൂത്ത്
12) നമസ്കാര സമയങ്ങൾ
13) പള്ളി
14) ബാങ്കും ഇഖാമത്തും
15) നബി(സ) പേരിൽ സ്വലാത്ത് ചൊല്ലൽ
16) ദിക്റിന്റെ മഹാത്മ്യം
17) ജുമുഅ
18) ഭയം
19) രണ്ട് പെരുന്നാൾ
20) വിത്ര്‍
21) മഴക്കു വേണ്ടിയുള്ള നമസ്കാരം
22) ഗ്രഹണനമസ്കാരം
23) ഖുർആൻ പാരായണത്തിന്റെ മഹാത്മ്യം
24) ഖുർആന്റെ സുജൂദുകൾ
25) ചുരുക്കി നമസ്കരിക്കൽ
26) തഹജ്ജുദ്
27) മക്ക മദീനപള്ളികളിൽ നമസ്കരിക്കുന്നതിന്റെ ശ്രേഷ്ഠത
28) നമസ്കാരത്തിൽ ചെയ്യാവുന്ന സൽപ്രവൃത്തികൾ
29) മറവി
30) മയ്യിത്തു സംസ്കരണം
31) സക്കാത്ത്‌
32) ഹജ്ജ്
33) ഉംറ
34) ഹജ്ജിനോ ഉംറക്കോ പോകുന്നവരെ തടയൽ
35) മദീനയുടെ മഹത്വം
36) നോമ്പ്
37) തറാവീഹ്‌ നമസ്കാരം
38) ലൈലത്തുൽ ഖദ്‌റിന്റെ മഹത്വം
39) ഇഅ്ത്തികാഫ്
40) കച്ചവടം
41) കൂലിക്ക്‌ കൊടുക്കൽ
42) ഉത്തരവാദിത്തം ഏറ്റെടുക്കൽ
43) കാര്യനിർവ്വഹണത്തിന്‌ മറ്റൊരാളെ ഏൽപ്പിക്കൽ
44) കൃഷി പാട്ടത്തിന്‌ മറ്റുള്ളവരെ ഏൽപ്പിച്ചു കൊടുക്കലും
45) ജലദാനം
46) കടത്തിന്റെ ഇടപാടുകൾ, അവകാശം തടയൽ, പാപ്പരാകൽ
47) വഴക്കുകൾ
48) വീണുകിട്ടിയ വസ്തു
49) അക്രമവും അപഹരണവും
50) പങ്കുചേരൽ
51) പണയം വെക്കൽ
52) അടിമത്ത മോചനം
53) പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ
54) സാക്ഷികൾ
55) യോജിപ്പ്‌ (സന്ധി)
56) നിബന്ധനകൾ
57) വസ്വിയ്യത്ത്‌
58) ധർമ്മയുദ്ധം
59) അഞ്ചിൽ ഒന്ന്‌ നിർബന്ധം
60) സൃഷ്ടിയുടെ ആരംഭം
61) നബിമാരുടെ വർത്തമാനങ്ങൾ
62) സവിശേഷതകൾ
63) സഹാബിമാരുടെ മഹത്വം
64) നബി(സ)യുടെ രോഗവും മരണവും
65) ഖുർആൻ വ്യാഖ്യാനം
66) ഖുർആനിന്റെ ശ്രേഷ്ഠത
67) വിവാഹം
68) വിവാഹമോചനം
69) ചിലവ്‌ ചെയ്യൽ
70) ആഹാരങ്ങൾ
71) മുടികളയൽ
72) അറുക്കലും വേട്ടയാടലും
73) ഉൾഹിയ്യത്ത്
74) പാനീയങ്ങൾ
75) രോഗികൾ
76) ചികിത്സ
77) വസ്ത്രധാരണം
78) മര്യാദകൾ
79) സമ്മതം ചോദിക്കൽ
80) പ്രാർത്ഥനകൾ
81) ലളിതമായ ആശയങ്ങൾ
82) വിധി
83) പ്രതിജ്ഞകളും നേർച്ചകളും
84) പ്രതിജ്ഞക്കുള്ള പ്രായശ്ചിത്തങ്ങൾ
85) അനന്തരാവകാശം
86) ശിക്ഷാവിധികൾ
87) നഷ്ടപരിഹാരം
88) സ്വപ്നവ്യാഖ്യാനം
89) കുഴപ്പങ്ങൾ
90) ഖുർആനും സുന്നത്തും മുറുകെ പിടിക്കൽ
91) തൗഹീദ്
92) ഭരണം
93) പശ്ചാത്താപം
94) സ്വഭാവ ഗുണങ്ങൾ
95) വിവിധ സൽക്കർമ്മങ്ങൾ
96) സ്ത്രീകൾക്ക്‌ ഭർത്താവിനോടുള്ള കടമ
97) സ്ത്രീകളെ കുറിച്ചുള്ള വസിയ്യത്ത്
98) മാതാപിതാക്കളോടുള്ള കർത്തവ്യവും ചാർച്ചയെ ചേർക്കലും
99) അനാഢംബരജീവിതത്തിന്റെ മേന്മ
100) വിശപ്പിന്റെ വിശേഷത
101) സലാം പറയൽ
102) നിഷിദ്ധങ്ങൾ
103) വിവിധ വിഷയങ്ങൾ

ദിവ്യസന്ദേശത്തിന്റെ ആരംഭം

0 comments


1) അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്നുല്‍ ഖത്താബ്(റ) മിമ്പറിന്‍മേല്‍ വെച്ച് പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശ്യമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത് താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി. 1. 1. 1)

2) ആയിശ:(റ) നിവേദനം: ഹിശാമിന്റെ മകന്‍ ഹാരീസ് ഒരിക്കല്‍ നബി തിരുമേനി(സ) യോട് ചോദിക്കുകയുണ്ടായി. അല്ലാഹുവിന്റെ പ്രവാചകരേ! താങ്കള്‍ക്ക് ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക് ദിവ്യസന്ദേശം ലഭിക്കും. ഇതാണ് എനിക്ക് താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്. പിന്നീട് അത് നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക് എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം തിരുമേനിക്ക് ദിവ്യസന്ദേശം കിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് വിരമിച്ച് കഴിയുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും. (ബുഖാരി. 1. 1. 2)

3) നബി(സ)ക്ക് ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച് ജാബിര്‍ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട് നോക്കിയപ്പോള്‍ ഹിറാഗൂഹയില്‍ വെച്ച് എന്റെ അടുക്കല്‍ വന്ന മലക്ക് ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക് ഭയം തോന്നി. വീട്ടിലേക്ക് മടങ്ങി. 'എനിക്ക് പുതച്ചുതരിക' എന്ന് അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ 'ഓ! പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക! (ജനങ്ങളെ) താക്കീത് നല്‍കുക' എന്നതു മുതല്‍ മ്ളേച്ഛങ്ങളെ വര്‍ജ്ജിക്കുക' എന്ന് വരെയുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. പിന്നീട് ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു. (ബുഖാരി. 1. 1. 3)

4) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) മനുഷ്യരില്‍ ഏറ്റവും ധര്‍മ്മിഷ്ഠനായിരുന്നു. ജിബ്രീല്‍ തിരുമേനി(സ)യെ സന്ദര്‍ശിക്കാറുള്ള റമളാന്‍ മാസത്തിലാണ് അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. ജിബ്രീല്‍ റമളാനിലെ എല്ലാ രാത്രിയും തിരുമേനിയെ വന്നു കണ്ട് ഖുര്‍ആന്‍ പഠിപ്പിക്കാറുണ്ട്. അന്നാളുകളില്‍ അല്ലാഹുവിന്റെ ദൂതന്‍ ഇടതടവില്ലാതെ അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും. (ബുഖാരി. 1. 1. 5)

Saturday, April 3, 2010

സത്യവിശ്വാസം

0 comments


1) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. (അവ) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ. (ബുഖാരി. 1. 2. 7)

2) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 8)

3) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും മുസ്ളിംകള്‍ സുരക്ഷിതരായിരിക്കുന്നുണ്ടോ, അവനാണ് യഥാര്‍ത്ഥ മുസ്ളിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുണ്ടോ അവനാണ് യഥാര്‍ത്ഥ മുഹാജിര്‍ (സ്വദേശത്യാഗം ചെയ്തവന്‍). (ബുഖാരി. 1. 2. 9)

4) അബൂമൂസാ(റ) നിവേദനം: അനുചരന്മാര്‍ ഒരിക്കല്‍ നബി(സ) യോട് ചോദിച്ചു. ദൈവദൂതരേ! ഇസ്ളാമിലെ ഏത് കര്‍മ്മമാണ് കൂടുതല്‍ ഉല്‍കൃഷ്ടം? തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ളിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ് (അവന്റെ നടപടിയാണ്) ഏറ്റവും ഉല്‍കൃഷ്ടന്‍. (ബുഖാരി. 1. 2. 10)

5) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: ഇസ്ളാമിന്റെ നടപടികളില്‍ ഏതാണ് ഉത്തമമെന്ന്ഒരാള്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലും. (ബുഖാരി. 1. 2. 11)

6) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി. 1. 2. 12)

7) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം. സ്വന്തം പിതാവിനോടും സന്താനങ്ങളോടും ഉള്ളതിനേക്കാള്‍ പ്രിയം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 13)

8) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവന്‍ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി. 1. 2. 14)

9) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാളില്‍ മൂന്ന് ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ ദൂതനോടും ഉണ്ടായിരിക്കുക, 2. മനുഷ്യനെ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് മാത്രം സ്നേഹിക്കുക, 3. ദൈവനിഷേധത്തിലേക്ക് മടങ്ങുന്നതിനെ നരകത്തിലേക്ക് തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി. 1. 2. 15)

10) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: അന്‍സാരികളോടുള്ള സ്നേഹം സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്. അന്‍സാരികളോടുള്ള കോപം കാപട്യത്തിന്റെയും. (ബുഖാരി. 1. 2. 16)

11) അബൂസഇദില്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിക്കും. പിന്നീട് അല്ലാഹു കല്‍പ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തില്‍ നിന്നു കരകയറ്റുവീന്‍. അങ്ങനെ അവര്‍ നരകത്തില്‍ നിന്ന് മുക്തരാകും. അവര്‍ കറുത്തിരുണ്ടു പോയിട്ടുണ്ടാകും. അനന്തരം അവരെ ജീവിതനദിയില്‍ ഇടും. അപ്പോള്‍ മലവെള്ളച്ചാലുകളുടെ ഓരങ്ങളില്‍ കിടക്കുന്ന വിത്ത് മുളക്കുന്നതുപോലെ അവരുടെ ശരീരം കൊഴുത്തുവളരും. മഞ്ഞനിറത്തില്‍ ഒട്ടിച്ചേര്‍ന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത് നീ കണ്ടിട്ടില്ലേ? (ബുഖാരി. 1. 2. 21)

12) അബൂസഈദില്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: ഞാനൊരിക്കല്‍ നിദ്രയിലായിരിക്കുമ്പോള്‍ കുപ്പായം ധരിപ്പിച്ച് ചില മനുഷ്യരെ എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതു ഞാന്‍ കണ്ടു. ചിലരുടെ കുപ്പായം മുലവരെ എത്തിയിട്ടുണ്ട്. ചിലരുടേത് അത്രയും ഇറക്കമില്ല. അക്കൂട്ടത്തില്‍ ഉമറുബ്നു ഖത്താബും എന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അദ്ദേഹം ധരിച്ച കുപ്പായം നിലത്ത് ഇഴഞ്ഞു കിടന്നിരുന്നു. (ഇത് കേട്ട്) അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ഈ സ്വപ്നത്തിന് അവിടുന്നു നല്‍കുന്ന വ്യാഖ്യാനമെന്ത്? തിരുമേനി(സ) അരുളി: അത് മതനിഷ്ഠയാണ്. (ബുഖാരി. 1. 2. 22)

13) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1. 2. 23)

14) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: (മുസ്ളിംകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന) ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിച്ച് നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നല്‍കുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യുവാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തേയും ധനത്തേയും എന്റെ പിടുത്തത്തില്‍ നിന്ന് അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ, ഇസ്ളാം ചുമത്തിയ ബാധ്യതകള്‍ക്ക് വേണ്ടി അവരുടെ മേല്‍ കൈവെക്കാം. അവരെ വിചാരണ ചെയ്യുന്നത് അല്ലാഹുവായിരിക്കും. (ബുഖാരി. 1. 2. 24)

15) അബൂഹുറൈറ(റ) നിവേദനം: ഏത് കര്‍മ്മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ) യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കല്‍. അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ) ഉത്തരം നല്‍കി. സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വ്വഹിച്ച ഹജ്ജ്. (ബുഖാരി. 1. 2. 25)

16) സഅദ്ബ്നു അബീവഖാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു സംഘത്തിന് എന്തോ ധര്‍മ്മം കൊടുക്കുമ്പോള്‍ ഞാനവിടെ ഇരിക്കുകയായിരുന്നു. ആ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരാളെ നബി(സ) ഉപേക്ഷിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീര്‍ച്ചയായും ഇയാളെ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലെങ്കില്‍ മുസ്ളിം (എന്നു കൂടി പറയുക) അനന്തരം കുറച്ച് സമയം ഞാന്‍ മൌനം ദീക്ഷിച്ചു. എന്നാല്‍ അയാളെ സംബന്ധിച്ചുള്ള അറിവിന്റെ പ്രേരണയാല്‍ ആ വാക്കു തന്നെ ഞാന്‍ വീണ്ടും പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! എന്തുകൊണ്ടാണ് അവിടുന്ന് ഇയാളെ ഒഴിവാക്കിക്കളഞ്ഞത്. തീര്‍ച്ചയായും ഇയാള്‍ ഒരു മുഅ്മിനായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ തിരുമേനി(സ) അരുളി: അല്ലെങ്കില്‍ മുസ്ളിം. അപ്പോഴും ഞാന്‍ അല്‍പസമയം മൌനം പാലിച്ചു. വീണ്ടും അദ്ദേഹത്തെ സംബന്ധിച്ചുള്ള അറിവ് പ്രേരിപ്പിച്ചതനുസരിച്ച് ഞാന്‍ അതാവര്‍ത്തിച്ചു. നബി(സ)യും തന്റെ മുന്‍ മറുപടി ആവര്‍ത്തിച്ചു. പിന്നെ നബി(സ) പറഞ്ഞു: സഅദ്! ചിലപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലരെ ഒഴിച്ചു നിര്‍ത്തി മറ്റു ചിലര്‍ക്ക് ഞാന്‍ കൊടുക്കും. അവര്‍ക്ക് കൊടുക്കാതിരിക്കുന്നത് അല്ലാഹു അവരെ നരകത്തില്‍ വീഴ്ത്താന്‍ ഇടയാകുമെന്ന് ഭയന്നിട്ടാണ് അങ്ങനെ ചെയ്യുന്നത്. (ബുഖാരി. 1. 2. 26)

16) അബ്ദുല്ലാഹിബ്നുല്‍ അംറ്(റ) നിവേദനം: ഒരു മനുഷ്യന്‍ തിരുമേനി(സ) യോട് ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ളാമിക കര്‍മ്മമേതാണ്? നബി(സ) അരുളി: ഭക്ഷണം നല്‍കലും പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയലും. (ബുഖാരി. 1. 2. 27)

17) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് ഒരിക്കല്‍ നരകം കാണിക്കപ്പെട്ടു. അപ്പോള്‍ അതില്‍ അധികവും സ്ത്രീകളാണ്. കാരണം അവര്‍ നിഷേധിക്കുന്നു. അനുചരന്മാര്‍ ചോദിച്ചു. അവര്‍ അല്ലാഹുവിനെ നിഷേധിക്കുകയാണോ? നബി(സ) പറഞ്ഞു: അല്ല അവര്‍ ഭര്‍ത്താക്കന്മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന്. (ബുഖാരി. 1. 2. 28)

18) മിഅ്റൂര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു; ഞാനൊരിക്കല്‍ 'റബ്ദ' എന്ന സ്ഥലത്തുവെച്ച് അബൂദര്‍റിനെ കാണുകയുണ്ടായി. അദ്ദേഹം ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിമയും അതേതരം പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരാളെ ശകാരിച്ചു. അവന്റെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ അയാളെ വഷളാക്കി. അന്നേരം നബി(സ) എന്നോട് പറഞ്ഞു. ഓ! അബൂദര്‍റ്. നീ അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് പരിഹസിച്ച് കളഞ്ഞല്ലോ. അജ്ഞാനകാലത്തെ ചില ദുര്‍ഗുണങ്ങള്‍ നിന്നില്‍ അവശഷിച്ചിട്ടുണ്ട്. നിങ്ങളുടെ ഭൃത്യന്മാര്‍ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് വല്ലവന്റെയും സഹോദരന്‍ അവന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍ താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക് അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി. 1. 2. 29)

19) അഹ്നഫ്(റ) നിവേദനം: അദ്ദേഹം പറയുന്നു: (ജമല്‍ യുദ്ധം നടക്കുമ്പോള്‍) ഞാന്‍ ഈ മനുഷ്യനെ (അലിയ്യിനെ) സഹായിക്കാന്‍ വേണ്ടി പുറപ്പെട്ടു. അപ്പോള്‍ അബൂബക്കറത്ത് എന്നെ അഭിമുഖീകരിച്ചു. അദ്ദേഹം ചോദിച്ചു. നീ എവിടെ പോകുന്നു? ഞാന്‍ പറഞ്ഞു. ഈ മനുഷ്യനെ (അലിയെ) സഹായിക്കാന്‍ പോവുകയാണ്. ഉടനെ അദ്ദേഹം പറഞ്ഞു. (പാടില്ല) നീ മടങ്ങുക. രണ്ടു മുസ്ളീംകള്‍ വാളെടുത്തു പരസ്പരം യുദ്ധം ചെയ്താല്‍ വധിച്ചവനും വധിക്കപ്പെട്ടവനും നരകത്തിലായിരിക്കും എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്നേരം ഞാന്‍ ചോദിച്ചു. ദൈവദൂതരെ! ഘാതകന്റെ കാര്യം ശരി തന്നെ. കൊല്ലപ്പെട്ടവന്‍ എന്തു കുറ്റം ചെയ്തു? തിരുമേനി(സ) അരുളി: തന്റെ സഹോദരനെ കൊല്ലാന്‍ അവന്‍ കിണഞ്ഞു പരിശ്രമിക്കയായിരുന്നുവല്ലോ? അത്യാഗ്രഹത്തോടുകൂടി. (ബുഖാരി. 1. 2. 30)

20) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നിവേദനം: 'വിശ്വസിക്കുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട് അക്രമം കൂട്ടിച്ചേര്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്ക് സമാധാനമുണ്ട്. അവര്‍ തന്നെയാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍' എന്ന ആയത്ത് അവതരിച്ചപ്പോള്‍ തിരുമേനി(സ)യുടെ അനുചരന്മാര്‍ ചോദിച്ചു (നബിയേ) ഞങ്ങളില്‍ സ്വശരീരത്തോടു അക്രമം പ്രവര്‍ത്തിക്കാത്തവരാണ്? അപ്പോഴാണ് അല്ലാഹുവിന് പങ്കുകാരെ വെച്ച് പൂലര്‍ത്തലാണ് വലിയ അക്രമം എന്ന ആയത്തുഅല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 1. 2. 31)

21) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി. 1. 2. 32)

22) അബ്ദുല്ലാഹിബ്നുഅംറ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുംഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നും വരും. 1. വിശ്വസിച്ചാല്‍ ചതിക്കുക, 2. സംസാരിച്ചാല്‍ കളവ് പറയുക, 3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക, 4. പിണങ്ങിയാല്‍ അസഭ്യം പറയുക. (ബുഖാരി. 1. 2. 33)

23) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 34)

24) അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുമേനി(സ) അരുളി: ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരത്തിന്നിറങ്ങുന്നു. എന്നിലുള്ള വിശ്വാസവും എന്റെ ദൂതന്മാരിലുള്ള വിശ്വാസവും മാത്രമാണ് അയാളെ അതിന് പ്രേരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെ എന്റെ അടുക്കല്‍ നിന്നുള്ള പ്രതിഫലമോ ശത്രുപക്ഷത്തു നിന്ന് പിടിച്ചെടുത്ത ധനമോ രണ്ടിലൊന്ന് നേടിക്കൊടുത്തിട്ടല്ലാതെ തിരിച്ചയക്കുകയില്ലെന്ന കാര്യം അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും എന്റെ സമുദായത്തിന് ക്ളേശമാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ലെങ്കില്‍ യുദ്ധത്തിനയക്കുന്ന ഒരു സൈന്യത്തില്‍ നിന്നും ഞാന്‍ പിന്തി നില്‍ക്കുമായിരുന്നില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ വധിക്കപ്പെടുകയുംപിന്നീട് ജീവിപ്പിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ജീവിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെങ്കില്‍ എന്നാണ് ഞാന്‍ ആശിച്ചു പോകുന്നത്. (ബുഖാരി. 1. 2. 35)

25) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമളാന്‍ രാത്രിയിലെ ഐച്ഛിക നമസ്കാരം (തറാവീഹ്) നിര്‍വ്വഹിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത തെറ്റുകളില്‍ നിന്നും അവന് പൊറുത്തു കൊടുക്കും. (ബുഖാരി. 1. 2. 36)

26) അബൂഹുറൈറ(റ) നിവേദനം: തിരുമേനി അരുളി: വിശ്വാസത്തോടും പ്രതിഫലം ആശിച്ചുകൊണ്ടും ആരെങ്കിലും റമളാന്‍ വ്രതം അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 37)

27) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി. 1. 2. 38)

28) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാള്‍ ഇസ്ളാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ളാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം. (ബുഖാരി. 1. 2. 40)

29) ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ) അവരുടെ മുറിയില്‍ കടന്നുചെന്നു. അപ്പോള്‍ ഒരു സ്ത്രീ അവരുടെ അടുക്കല്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇതാരെന്നു നബി(സ) ചോദിച്ചു. ഇന്ന സ്ത്രീ എന്നുത്തരം പറഞ്ഞശേഷം അവര്‍ അവളുടെ നമസ്കാരത്തിന്റെ വണ്ണവും വലിപ്പവും പ്രശംസിച്ചു പറയാന്‍ തുടങ്ങി. ഉടനെ തിരുമേനി(സ) അരുളി: വര്‍ണ്ണന നിര്‍ത്തുക, നിങ്ങള്‍ക്ക് നിത്യവും അനുഷ്ഠിക്കാന്‍ സാധിക്കുന്നത്ര നിങ്ങള്‍ അനുഷ്ഠിക്കുവിന്‍. അല്ലാഹു സത്യം, നിങ്ങള്‍ക്ക് മുഷിച്ചില്‍ തോന്നും വരേക്കും അല്ലാഹുവിന് മുഷിച്ചില്‍ തോന്നുകയില്ല. ഒരാള്‍ നിത്യേന നിര്‍വിഘ്നം അനുഷ്ഠിക്കുന്ന മതനടപടികളാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടപ്പെട്ടത്. (ബുഖാരി. 1. 2. 41)

30) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഹൃദയത്തില്‍ ഒരു ബാര്‍ലിമണിത്തൂക്കമെങ്കിലും നന്മ ഉണ്ടായിരിക്കുകയും അതൊടൊപ്പം 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരെയെല്ലാം നരകത്തില്‍ നിന്ന് മുക്തരാക്കും. ഹൃദയത്തില്‍ ഒരു ഗോതമ്പ് മണിത്തൂക്കം നന്മ ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരേയും നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഹൃദയത്തില്‍ ഒരണുതൂക്കം നന്മ ഉണ്ടായിരിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹു എന്ന് പ്രഖ്യാപിക്കുകയും ചെയ്തവരേയും നരകത്തില്‍ നിന്ന് മുക്തരാക്കും. (ബുഖാരി. 1. 2. 42)

31) ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു ജൂതന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി. 1. 2. 43)

32) ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44)

33) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ളിമിന്റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ ഒരു ഖീറാത്തു പ്രതിഫലവും കൊണ്ടാണ് തിരിച്ചുവരിക. (ബുഖാരി. 1. 2. 45)

34) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ളിമിനെ ശകാരിക്കുന്നത് ദുര്‍മാര്‍ഗ്ഗവും അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവുമാണ്. ഉബാദത്ത്ബ്നുസ്സാമിത്ത്(റ) നിവേദനം: തിരുമേനി(സ) ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് വിവരമറിയിക്കാന്‍ വേണ്ടി രണ്ടുപേര്‍ പരസ്പരം ശണ്ഠകൂടുന്നത് അവിടുന്നു കണ്ടു. അതു കാരണം ലൈലത്തുല്‍ ഖദ്റിനെക്കുറിച്ചുള്ള ജ്ഞാനം എന്റെ മനസ്സില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷെ, അത് നിങ്ങള്‍ക്ക് നന്മയായിപരിണമിച്ചേക്കാം. ലൈലത്തുല്‍ ഖദ്റിനെ, 27, 29, 25 മുതലായ രാവുകളില്‍ നിങ്ങള്‍ അന്വേഷിക്കുവീന്‍. (ബുഖാരി. 1. 2. 46)

35) ഇബ്നുഅബ്ബാസ്(റ) നിവേദനം: അബൂസുഫ്യാന്‍ എന്നോട് പറയുകയുണ്ടായി. ഹിര്‍ഖല്‍ (ഹെര്‍ക്കുലീസ്) രാജാവ് അദ്ദേഹത്തോട് പറഞ്ഞു: നബിയുടെ അനുയായികള്‍ വര്‍ദ്ധിക്കുകയാണോ അതോ കുറയുകയാണോ എന്ന് ഞാന്‍ താങ്കളോട് ചോദിച്ചപ്പോള്‍ അവര്‍ വര്‍ദ്ധിക്കുകയാണ് എന്നാണല്ലോ താങ്കളുടെ മറുപടി അങ്ങനെയാണ് സത്യവിശ്വാസം, അത് പൂര്‍ത്തിയാവുന്നതുവരെ. ആ മതം സ്വീകരിച്ചശേഷം അതിനെ വെറുത്ത് ആരെങ്കിലും പിന്മാറുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നാണ് താങ്കള്‍ മറുപടി പറഞ്ഞത്. അങ്ങനെതന്നെയാണ് സത്യവിശ്വാസം. അതിന്റെ പ്രസന്നത മനസ്സുമായി കലര്‍ന്നാല്‍ ആരും അതിനെ വെറുക്കുകയില്ല. (ബുഖാരി. 1. 2. 48)

36) നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)

37) ഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: കര്‍മ്മങ്ങള്‍ക്ക് (പ്രതിഫലം) ഉദ്ദേശ്യമനുസരിച്ചാണ്. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതാണ് ലഭിക്കുക. അപ്പോള്‍ വല്ലവനും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രീതിയുദ്ദേശിച്ച് ഹിജ്റ പുറപ്പെട്ടാല്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രീതി അവന് ലഭിക്കും. വല്ലവനും ഭൌതികനേട്ടം ഉദ്ദേശിച്ചു അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുവാനുദ്ദേശിച്ച് ഹിജ്റ പുറപ്പെട്ടാല്‍ അവന്‍ ഉദ്ദേശിച്ചതാണ് അവന് ലഭിക്കുക. (ബുഖാരി. 1. 2. 51)

38) ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്. (ബുഖാരി. 1. 2. 52)

39) സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നീ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത് ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്നതുവരെ. (ബുഖാരി. 1. 2. 53)

40) ജരീര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു. നമസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുവാനും സകാത്തു കൊടുക്കുവാനും എല്ലാ മുസ്ളിംകള്‍ക്കും ഗുണം കാംക്ഷിക്കുവാനും വേണ്ടി നബി(സ) യോട് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. (ബുഖാരി. 1. 2. 54)

41) സിയാദ്ബ്നു ഇലാഖ(റ) നിവേദനം: മുഗീറത്തുബ്നു ശുഅ്ബ(റ) മരിച്ച ദിവസം ജരീര്‍ജബ്നു അബ്ദുല്ല പറയുന്നത് ഞാന്‍ കേട്ടു. അദ്ദേഹം എഴുന്നേറ്റ് നിന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. ഏകനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍. അവന് പങ്കാളികളില്ല. പുതിയ അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോള്‍ തന്നെ എത്തിച്ചേരുന്നതാണ്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി മാപ്പിനപേക്ഷിക്കുവീന്‍. അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ഇസ്ളാം അനുസരിച്ച് ജീവിക്കാമെന്ന് ഞാന്‍ താങ്കളോട് പ്രതിജ്ഞ ചെയ്യുന്നു. അപ്പോള്‍ എല്ലാ മുസ്ളിംകള്‍ക്കും ഗുണം കാംക്ഷിക്കണമെന്ന ഉപാധിയും കൂടി അദ്ദേഹം വെച്ചു. അപ്പോള്‍ അക്കാര്യവും ഞാന്‍ പ്രതിജ്ഞ ചെയ്തു. ഈ പള്ളിയുടെ നാഥനാണ് സത്യം. ഞാന്‍ നിങ്ങള്‍ക്ക് ഗുണം കാംക്ഷിക്കുന്നവനാണ്. ശേഷം പാപമോചനത്തില്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പ്രസംഗപീഠത്തില്‍ നിന്ന് ഇറങ്ങി. (ബുഖാരി. 1. 2. 55)

42) ഉസ്മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റു ദൈവമില്ല എന്ന അറിവോടു കൂടി മരിക്കുന്ന ഏതൊരുവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു. (മുസ്ലിം)

Friday, April 2, 2010

വിജ്ഞാനം

0 comments


1) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരു സദസ്സില്‍ ജനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കേ ഒരു ഗ്രാമീണന്‍ കടന്നു വന്ന് എപ്പോഴാണ് അന്ത്യസമയം എന്ന് ചോദിച്ചു: (ഇതു കേട്ട ഭാവം നടിക്കാതെ) തിരുമേനി(സ) സംസാരം തുടര്‍ന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞു: അയാള്‍ ചോദിച്ചത് തിരുമേനി കേട്ടിട്ടുണ്ട്. പക്ഷെ ആ ചോദ്യം തിരുമേനിക്ക് ഇഷ്ടമായിട്ടില്ല. ചിലര്‍ പറഞ്ഞു. തിരുമേനി അതു കേട്ടിട്ടേയില്ല. പിന്നീട് സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ചോദിച്ചു: എവിടെ? (നിവേദകന്‍ പറയുന്നു) നബി അന്വേഷിച്ചത് അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചയാളെയാണെന്ന് ഞാന്‍ വിചാരിക്കുന്നു. അല്ലാഹുവിന്റെ ദൂതരെ! ഞാനിതാ ഇവിടെയുണ്ട്. എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി(സ) അരുളി: അമാനത്തു (വിശ്വസ്തത) ദുരുപയോഗപ്പെടുത്തുന്നത് കണ്ടാല്‍ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക. അയാള്‍ ചോദിച്ചു എങ്ങിനെയാണത് ദുരുപയോഗിപ്പെടുത്തുക? തിരുമേനി(സ) അരുളി: അനര്‍ഹര്‍ക്ക് അധികാരം നല്‍കുമ്പോള്‍ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക. (ബുഖാരി. 1. 3. 56)

2) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു യാത്രയില്‍ നബി(സ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട് അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാരസമയം അതിക്രമിച്ചിരുന്നു. ഞങ്ങള്‍ വുളു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കൈകാലുകള്‍ തടവാന്‍ തുടങ്ങി. അന്നേരം അവിടുന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പുകാലുകള്‍ക്ക് വമ്പിച്ച നരകശിക്ഷ. രണ്േടാ മൂന്നോ പ്രാവശ്യം തിരുമേനി ഇങ്ങനെ വിളിച്ചു പറഞ്ഞു. (ബുഖാരി. 1. 3. 57)

3) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇല പൊഴിക്കാത്ത ഒരു വൃക്ഷമുണ്ട്. മുസ്ളിമിനെപ്പോലെയാണ് അത്. ഏതാണ് ആ വൃക്ഷം എന്നു പറയുവിന്‍. അപ്പോള്‍ സദസ്യരുടെ ചിന്ത മലഞ്ചെരുവിലെ വൃക്ഷങ്ങളിലേക്ക് പതിച്ചു. അബ്ദുല്ല(റ) പറയുന്നു. അതു ഈത്തപ്പനയാണെന്ന് എനിക്ക് തോന്നിയെങ്കിലും (പറയാന്‍) ലജ്ജതോന്നി. അപ്പോള്‍ ആളുകള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, അതേതാണെന്ന് അങ്ങ് തന്നെ പറഞ്ഞു തന്നാലും, തിരുമേനി പറഞ്ഞു. ഈത്തപ്പനയാണ്. (ബുഖാരി. 1. 3. 58)

4) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) തന്റെ ഒരെഴുത്ത് ബഹ്റൈനിലെ രാജാവിന് കൊടുക്കാന്‍ കല്‍പ്പിച്ചുകൊണ്ട് ഒരാളെ അയച്ചു. ബഹ്റൈനിലെ രാജാവ് അത് കിസ്രാചക്രവര്‍ത്തിക്ക് നല്‍കി. അദ്ദേഹം അത് വായിച്ചപ്പോള്‍ പിച്ചിച്ചീന്തിക്കളഞ്ഞു. ഇബ്നുഅബ്ബാസ്(റ) പറയുന്നു: അപ്പോള്‍ കിസ്രാചക്രവര്‍ത്തിക്കെതിരായി തിരുമേനി(സ) പ്രാര്‍ത്ഥിച്ചു. അവരുടെ സംഘടിതശക്തി തകര്‍ന്ന് പോകട്ടെയെന്ന്. (ബുഖാരി. 1. 3. 64)

5) അബുവാഖിദ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അപ്പോള്‍ മൂന്നുപേര്‍ അവിടെ വന്നു. രണ്ടു പേര്‍ നബി(സ)യുടെ അടുക്കലേക്ക് വരികയും ഒരാള്‍ തിരിഞ്ഞുപോവുകയും ചെയ്തു. നിവേദകന്‍ പറയുന്നു. അതായത് രണ്ടാളുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. ഒരാള്‍ സദസ്സില്‍ ഒരു ഒഴിവ് കണ്ട് അവിടെയിരുന്നു. മറ്റെയാള്‍ എല്ലാവരുടെയും പിന്നില്‍ ഇരുന്നു. മൂന്നാമത്തെയാള്‍ പിന്‍തിരിഞ്ഞുപോയി. നബി(സ) സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇപ്രകാരം അരുളി: മൂന്ന് ആളുകളെ സംബന്ധിച്ച് ഞാന്‍ പറയാം. ഒരാള്‍ അല്ലാഹുവിലേക്ക് അഭയം തേടി. അപ്പോള്‍ അല്ലാഹു അയാള്‍ക്ക് അഭയം നല്കി. മറ്റൊരാള്‍ ലജ്ജിച്ചു. അപ്പോള്‍ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു. മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാല്‍ അവനില്‍ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 3. 66)

6) ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)

7) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)

8) മുആവിയ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹു നന്മ ചെയ്യാനുദ്ദേശിച്ചാല്‍ മതത്തില്‍ അവനെ പണ്ഡിതനാക്കും. നിശ്ചയം ഞാന്‍ പങ്കിട്ടുകൊടുക്കുന്നവന്‍ മാത്രമാണ്. യഥാര്‍ത്ഥ ദാതാവ് അല്ലാഹുവാണ്. ഈ സമുദായം (ഒരു ന്യൂനപക്ഷം) അന്ത്യദിനം വരെ അല്ലാഹുവിന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് ഉറച്ചു നില്‍ക്കും. എതിരാളികള്‍ക്ക് അവരെ ദ്രോഹിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1. 3. 71)

9) അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)

10) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നബി(സ) ഒരിക്കല്‍ എന്നെ ആലിംഗനം ചെയ്തിട്ട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഇവന്ന് നീ ഖുര്‍ആനിക ജ്ഞാനം നല്‍കേണമേ. (ബുഖാരി. 1. 3. 75)

11) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ ഒരു പെണ്‍കഴുതപ്പുറത്ത് പുറപ്പെട്ടു. അന്നെനിക്ക് പ്രായപൂര്‍ത്തിയാകാനടുത്തിരുന്നു. തിരുമേനി(സ) മിനായില്‍ വെച്ച് ഒരു തുറന്ന സ്ഥലത്ത് നമസ്കരിക്കുകയാണ്. മതിലിന്റെ മറയില്ലാതെ. അപ്പോള്‍ കഴുതയെ മേയാന്‍ വിട്ടയച്ചിട്ട് ഞാന്‍ (നമസ്കരിക്കുന്ന) അണികളുടെ മുമ്പിലൂടെ നടന്നു ചെന്ന് അവരുടെ അണിയില്‍ പ്രവേശിച്ചു. അതിനെ ആരും എതിര്‍ത്തില്ല. (ബുഖാരി. 1. 3. 76)

12) അബൂമൂസാ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്. അത് ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത് വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും ഞാന്‍ കൊണ്ട് വന്ന സന്മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവന്റെയും ഉദാഹരണം ഇവയാണ്. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. ഇസ്ഹാഖ് പറഞ്ഞു : അതില്‍ (ഭൂമിയില്‍) ഒരു ഭാഗമുണ്ട്. അത് വെള്ളം വലിച്ചെടുത്തു. ഖാഅ് എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്. സഫ്സഫ് എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി. 1. 3. 79)

13) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്റെ അടയാളങ്ങളാകുന്നു. (ബുഖാരി. 1. 3. 80)

14) അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു വാര്‍ത്ത നിങ്ങളെ കേള്‍പ്പിക്കും. എനിക്കു പുറമെ മറ്റാരും നിങ്ങളെ ആ വാര്‍ത്ത അറിയിക്കുകയില്ല. തിരുമേനി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടു ണ്ട് 50 സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ എന്ന നിലവരും. (ബുഖാരി. 1. 3. 81)

15) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കോപ്പ പാല്‍ എനിക്ക് കൊണ്ടുവരപ്പെടുകയും ഞാനത് കുടിക്കുകയും ചെയ്തു. അപ്പോള്‍ എന്റെ നഖത്തില്‍കൂടി ദാഹം തീര്‍ന്ന കുളിര്‍മ്മ പുറത്ത്പോകുന്നത് ഞാന്‍ കണ്ടു. അവസാനം ഞാന്‍ എന്റെ ബാക്കി ഉമറ്ബ്നുല്‍ ഖത്താബിന് കൊടുത്തു. അവര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഈ സ്വപ്നത്തിന് താങ്കള്‍ എന്തു വ്യാഖ്യാനമാണ് നല്‍കുന്നത്. തിരുമേനി(സ) അരുളി: വിജ്ഞാനം. (ബുഖാരി. 1. 3. 82)

16) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജ് ചെയ്യുമ്പോള്‍ ഒരാള്‍ ഞാന്‍ എറിയുന്നതിനു മുമ്പായി അറുത്തു. (അതിന് കുറ്റമുണ്ടോ) എന്ന് ചോദിച്ചു, തിരുമേനി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. മറ്റൊരാള്‍ അറുക്കുന്നതിനുമുമ്പായി മുടി കളഞ്ഞു എന്നു പറഞ്ഞു. അപ്പോഴും നബി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. (ബുഖാരി. 1. 3. 84)

17) സാലിം നിവേദനം: അബൂഹുറൈറ(റ) നബി(സ) യില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. തിരുമേനി(സ) അരുളി: ജ്ഞാനം ജനങ്ങളില്‍ നിന്ന് നഷ്ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹറജ് വര്‍ദ്ധിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! എന്താണ് ഹറജ്? നബി(സ) കൈ അനക്കിയിട്ട് ഇങ്ങനെ ആംഗ്യം കാണിച്ചു. അത് കണ്ടപ്പോള്‍ തിരുമേനി കൊലയെയാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നി. (ബുഖാരി. 1. 3. 85)

18) ഉഖ്ബത്തുബ്നുല്‍ ഹാരിസില്‍ നിന്ന് നിവേദനം: അദ്ദേഹം അബു ഇഹാബിന്റെ ഒരു മകളെ വിവാഹം കഴിച്ചു. ഉടനെ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു പറഞ്ഞു; നിശ്ചയം ഞാന്‍ ഉബ്ബത്തിനും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും മുലകൊടുത്തിട്ടുണ്ട്. അപ്പോള്‍ ഉബ്ബത്ത് അവളോട് പറഞ്ഞു: നീ എനിക്ക് മുലപ്പാല്‍ തന്നതായി എനിക്കറിയില്ല. ആ വിവരം നീ എന്നെ അറിയിച്ചിട്ടുമില്ല. ശേഷം അദ്ദേഹം മദീനയില്‍ നബി(സ)യുടെ അടുക്കലേക്ക് യാത്രചെയ്യുകയും ഇതിനെക്കുറിച്ച് തിരുമേനിയോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അവിടുന്ന് അരുളി. അവര്‍ ഇങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക് എങ്ങനെയാണ് നിങ്ങള്‍ ഭാര്യാഭര്‍ത്താക്കളായി ജീവിക്കുക. ഉടനെ ഉബ്ബത്ത് അവളെ പിരിച്ചയച്ചു. അവളെ വേറെ ഒരാള്‍ വിവാഹം ചെയ്യുകയും ചെയ്തു. (ബുഖാരി. 1. 3. 88)

19) ഉമര്‍(റ) നിവേദനം: ഞാനും അന്‍സാരിയായ എന്റെ ഒരയല്‍വാസി (ഉത്ത്ബാന്‍) യും ബനൂ ഉമയ്യ ഗോത്രത്തിന്നിടയിലാണ് താമസിച്ചിരുന്നത്. അത് മേലെ മദീനാപ്രദേശത്തുളള ഒരു ഗ്രാമമായിരുന്നു. ഞങ്ങള്‍ ഊഴമിട്ടാണ് തിരുമേനിയുടെ അടുക്കലേക്ക് ഇറങ്ങിച്ചെല്ലുക. ഒരു ദിവസം അദ്ദേഹം ഇറങ്ങിച്ചെല്ലും. മറ്റൊരു ദിവസം ഞാനും. ഞാനാണ് പോകുന്നതെങ്കില്‍ അന്നുണ്ടായ ദിവ്യസന്ദേശവും മറ്റുവിവരങ്ങളും ഞാന്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. അദ്ദേഹം പോകുമ്പോഴും ഇതേ പ്രകാരം ചെയ്യും. ഒരു ദിവസം അന്‍സാരിയായ എന്റെ സ്നേഹിതന്‍ തന്റെ ഊഴമനുസരിച്ച് തിരുമേനിയുടെ അടുക്കലേക്ക് പോയി തിരിച്ചുവന്ന് എന്റെ വാതിലിന് ശക്തിയായി മുട്ടി. അദ്ദേഹം ഇവിടെയുണ്േടാ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ ബേജാറ് പൂണ്ട് പുറത്തേക്ക് വന്നു. ഉടനെ അദ്ദേഹം പറഞ്ഞു; ഗൌരവമേറിയ ഒരു സംഭവം നടന്നിട്ടുണ്ട്. ഉടനെ ഞാന്‍ പുറപ്പെട്ടു ഹഫ്സയുടെ അടുക്കല്‍ പ്രവേശിച്ചു അവള്‍ കരയുകയാണ്. ഞാന്‍ ചോദിച്ചു. പ്രവാചകന്‍ നിങ്ങളെയെല്ലാം വിവാഹമോചനം ചെയ്തുവോ? അവര്‍ പറഞ്ഞു. എനിക്കറിയില്ല. അപ്പോള്‍ ഞാന്‍ നബിയുടെ അടുക്കല്‍ ചെന്ന് അല്ലാഹുവിന്റെ ദൂതരെ, അങ്ങ് ഭാര്യമാരെയെല്ലാം വിവാഹമോചനം ചെയ്തുവോ എന്നു ചോദിച്ചു. നബി(സ) പറഞ്ഞു. ഇല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു ഏറ്റവും മഹാന്‍! (ബുഖാരി. 1. 3. 89)

20) അബൂമസ്ഊദുല്‍ അന്‍സാരി(റ) നിവേദനം: ഒരിക്കല്‍ ഒരാള്‍ വന്നു തിരുമേനിയോട് പറഞ്ഞു; അല്ലാഹുവിന്റെ ദൂതരെ! ഇന്ന മനുഷ്യന്‍ നമസ്കാരം ദീര്‍ഘിപ്പിക്കുന്നത് കൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിക്കുന്നില്ല. അബൂമസ്ഊദ്(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുമ്പോള്‍ നബി(സ) അന്നത്തെക്കാള്‍ കഠിനമായി കോപിച്ചത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ നബി(സ) പറഞ്ഞു. ഹേ മനുഷ്യരേ, നിങ്ങള്‍ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്. വല്ലവനും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍ അയാള്‍ നമസ്കാരം ലഘൂകരിക്കേണ്ടതാണ്. (കാരണം) അവരില്‍ രോഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം ഉണ്ടായിരിക്കും. (ബുഖാരി. 1. 3. 90)

21) സെയ്ദ്ബനു ഖാലിദ്(റ) നിവേദനം: ഒരു മനുഷ്യന്‍ വന്ന് നബി(സ) യോട്, വീണുകിട്ടുന്ന സാധത്തെ കുറിച്ച് ചോദിച്ചു. തിരുമേനി(സ) അരുളി: നീ അതിന്റെ കെട്ട് അല്ലെങ്കില്‍ പാത്രവും മൂടിയും (സഞ്ചിയും) സൂക്ഷിച്ചു മനസ്സിലാക്കുക. എന്നിട്ട് ഒരു കൊല്ലം അതു പരസ്യപ്പെടുത്തുക. (എന്നിട്ടും ഉടമസ്ഥന്‍ വന്നില്ലെങ്കില്‍) നിനക്കത് ഉപയോഗിക്കാം. പിന്നീട് ഉടമസ്ഥന്‍ വന്നാലോ അപ്പോള്‍ അതയാള്‍ക്ക് വിട്ടു കൊടുക്കുക. അപ്പോള്‍ അയാള്‍ നബിയോട് ചോദിച്ചു: ഒട്ടകമാണ് കളഞ്ഞു കിട്ടിയതെങ്കിലോ? ഇതു കേട്ട് തിരുമേനിക്ക് കോപം വന്നു. അവിടുത്തെ രണ്ടു കവിള്‍ത്തടങ്ങളും അല്ലെങ്കില്‍ മുഖം ചുവന്നു തുടുത്തു. തിരുമേനി അരുളി: നിനക്കെന്താണ് (അതിനെ പിടിക്കേണ്ട കാര്യം) അതിന്റെ വെള്ള പാത്രവും അതിന്റെ ചെരിപ്പും അതിനോട് കൂടെത്തന്നെയുണ്ടല്ലോ. അതു ജലാശയത്തിങ്കല്‍ ചെല്ലുകയും ചെടികള്‍ മേഞ്ഞു തിന്നുകയും ചെയ്തുകൊള്ളും. അതിനാല്‍ നീ അതിനെ വിട്ടേക്കുക. അതിനെ ഉടമസ്ഥന്‍ അന്വേഷിച്ച് പിടിച്ചുകൊള്ളും. ആ മനുഷ്യന്‍ ചോദിച്ചു. ഒരാടിനെയാണ് കളഞ്ഞുകിട്ടിയതെങ്കിലോ? ആട് നിനക്കോ നിന്റെ സഹോദരനോ അല്ലെങ്കില്‍ ചെന്നായ്ക്കോ ഉള്ളതാണ് (അതിനാല്‍ നീ എടുത്തുകൊള്ളുക) (ബുഖാരി. 1. 3. 91)

22) അബൂമൂസ(റ) നിവേദനം: അദ്ദേഹം പറയുന്നു: കുറെ കാര്യങ്ങളെക്കുറിച്ച് തിരുമേനിയോടു ചോദിക്കപ്പെട്ടു. തിരുമേനിക്കത് ഇഷ്ടമായില്ല. ചോദ്യം വളരെ അധികമായപ്പോള്‍ തിരുമേനി(സ)ക്ക് കോപം വന്നു. എന്നിട്ട് ജനങ്ങളോടരുളി; നിങ്ങള്‍ ഇഷ്ടമുള്ളതെല്ലാം ചോദിച്ചുകൊള്ളുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു. എന്റെ പിതാവാരാണ്? തിരുമേനി അരുളി: നിന്റെ പിതാവ് ഹൂദാഫത്താണ്. അപ്പോള്‍ വേറൊരാള്‍ എഴുന്നേറ്റു നിന്ന് ചോദിച്ചു: ദൈവദൂതരേ! എന്റെ പിതാവ് ആരാണ്? തിരുമേനി അരുളി! നിന്റെ പിതാവ് സാലിമാണ്. ശൈബത്തിന്റെ മോചിതനായ അടിമ. ഒടുവില്‍ തിരുമേനിയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട കോപം കണ്ടിട്ട് ഉമര്‍(റ) പറഞ്ഞു: ദൈവദൂതരേ! ഞങ്ങള്‍ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. (ബുഖാരി. 1. 3. 92)

23) അന്സ്ബ്നു മാലിക്(റ) നിവേദനം: ഒരിക്കല്‍ നബി(സ) പുറത്തുവന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്നു ഹൂദാഫ: എഴുന്നേറ്റു നിന്ന് ചോദിച്ചു. എന്റെ പിതാവാരാണ്? നബി(സ) പറഞ്ഞു. നിന്റെ പിതാവ് ഹൂദാഫയാണ്. പിന്നീട് നിങ്ങള്‍ ചോദിച്ചുകൊള്ളുവീന്‍ എന്നു പറയത്തക്ക വിധം ചോദ്യങ്ങള്‍ വര്‍ദ്ധിച്ചു. അപ്പോള്‍ ഉമര്‍(റ) മുട്ടുകുത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിനെ റബ്ബായും ഇസ്ളാമിനെ മതമായും മുഹമ്മദിനെ നബിയായും ഞങ്ങളിതാ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നിട്ടദ്ദേഹം നിശബ്ദനായി. (ബുഖാരി. 1. 3. 93)

24) അനസ്(റ) നിവേദനം: നബി(സ) സലാം പറയുമ്പോള്‍ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കും. എന്തെങ്കിലും സംസാരിച്ചാല്‍ മൂന്ന് പ്രാവശ്യം അതിനെ മടക്കിപ്പറയും. (ബുഖാരി. 1. 3. 94)

25) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു വാക്ക് സംസാരിച്ചാല്‍ അത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയും. ജനങ്ങള്‍ അത് ശരിക്കും ഗ്രഹിക്കുന്നതുവരെ, ഒരു കൂട്ടം ആളുകളുടെ അടുക്കല്‍ ചെന്നിട്ട് അവര്‍ക്ക് സലാം പറയുമ്പോള്‍ മൂന്ന് പ്രാവശ്യം സലാം പറയുകയും ചെയ്തിരുന്നു. (ബുഖാരി. 1. 3. 95)

26) അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: മൂന്ന് വിഭാഗം ആളുകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. പൂര്‍വ്വവേദക്കാരില്‍പെട്ട ഒരു മനുഷ്യന്‍. അയാള്‍ തന്റെ നബിയില്‍ വിശ്വസിച്ചു. ശേഷം മുഹമ്മദ് നബിയിലും വിശ്വസിച്ചു. അല്ലാഹുവിനോട് കടപ്പാടുകളും യജമാനനോടുള്ള ബാദ്ധ്യതകളും നിര്‍വ്വഹിച്ച അടിമ, തന്റെ അധീനത്തില്‍ ഒരു അടിമ സ്ത്രീയുണ്ട്. അവള്‍ക്കവന്‍ ശരിക്കുള്ള സാംസ്കാരിക പരിശീലനം നല്‍കി. മാത്രമല്ല, അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി. നല്ല നിലക്ക് വിദ്യ അഭ്യസിപ്പിച്ചു. ശേഷം അവളെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും അവളെ അവന്‍ തന്നെ വിവാഹം ചെയ്യുകയും ചെയ്തു. അവനും ഇരട്ടി പ്രതിഫലമുണ്ട്. അമീര്‍ പറയുന്നു: നിനക്ക് യാതൊരു വിഷമവും ഇല്ലാതെ ഈ ഹദീസ് ഞാന്‍ അറിയിച്ചു തരുന്നു. ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മദീനയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 3. 97)

27) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ തിരുമേനി(സ)യുടെ ഒരു നടപടിക്ക് സാക്ഷ്യം വഹിക്കുന്നു. ഒരിക്കല്‍ നബി(സ) പെരുന്നാള്‍ ഖുതുബഃയില്‍ നിന്ന് വിരമിച്ച ഉടനെ സ്ത്രീകളുടെ ഭാഗത്തേക്ക് പുറപ്പെട്ടു. കൂടെ ബിലാല്‍(റ) യും ഉണ്ടായിരുന്നു. സ്ത്രീകള്‍ പ്രസംഗം ശരിക്കും കേട്ടിട്ടുണ്ടായിരിക്കുകയില്ലെന്ന് നബി(സ)ക്ക് തോന്നി. തന്നിമിത്തം തിരുമേനി(സ) അവരെ (വീണ്ടും) ഉപദേശിക്കുകയും അവരോടു ധര്‍മ്മം ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ സ്ത്രീകള്‍ കമ്മല്‍, മോതിരം എന്നിവ ഊരി എടുത്തു സംഭാവന ചെയ്യാന്‍തുടങ്ങി. ഹസ്രത്ത് ബിലാല്‍ തുണിയുടെ തല കാണിച്ച് അതില്‍ അതു വാങ്ങിക്കൊണ്ടിരുന്നു. (ബുഖാരി. 1. 3. 97)

28) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുവിന്റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. തിരുമേനി(സ) അരുളി: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്റെ അത്യാഗ്രഹം കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്റെ ശുപാര്‍ശ മുഖേന ഏറ്റവും സൌഭാഗ്യം സിദ്ധിക്കുന്നവന്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി. 1. 3. 98)

29) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യരില്‍ നിന്ന് ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു മനുഷ്യരില്‍ നിന്ന് ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്മാരെ മനുഷ്യര്‍ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട് മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും. (ബുഖാരി. 1. 3. 100)

30) അബൂസഇദുല്‍ഖുദിരി(റ) നിവേദനം: അദ്ദേഹം പറയുന്നു: സ്ത്രീകള്‍ ഒരിക്കല്‍ നബി(സ) യോട് പറഞ്ഞു: താങ്കളെ സമീപിക്കുന്നതില്‍ പുരുഷന്മാര്‍ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് (വിജ്ഞാനം നല്‍കാന്‍) പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ) അവര്‍ക്ക് ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കല്‍ ചെല്ലുകയും അവര്‍ക്ക് ഉപദേശം കൊടുക്കുകയും അവരോട് കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ തിരുമേനി(സ) അവരെ ഉപദേശിച്ച കൂട്ടത്തില്‍ ഇങ്ങനെ അരുളുകയുണ്ടായി. മൂന്ന് സന്താനങ്ങളെ തനിക്ക് മുമ്പ് തന്നെ പരലോകത്തേക്കയക്കുന്ന ഏത് സ്ത്രീക്കും, നരകത്തിനും ആ സ്ത്രീകള്‍ക്കും ഇടയില്‍ ആ സന്താനങ്ങള്‍ ഒരു മറയായി നിലകൊളളാതിരിക്കില്ല. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു : രണ്ടു സന്താനങ്ങളെ നഷ്ടപ്പെടുത്തിയവളോ? തിരുമേനി(സ) അരുളി : രണ്ടു സന്താനങ്ങളെ അയച്ചാലും അങ്ങനെതന്നെ. (ബുഖാരി. 1. 3. 101)

31) ആയിശ(റ) നിവേദനം: അവര്‍ക്ക് മനസ്സിലാകാത്ത എന്തു കേള്‍ക്കുമ്പോഴും അത് മനസ്സിലാകുന്നത് വരെ അവര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നബി(സ) ഒരിക്കല്‍ പറഞ്ഞു: വല്ലവനും വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത് തന്നെ. ആയിശ(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു; ആരുടെ ഏടുകള്‍ അവന്റെ വലതുകയ്യില്‍ നല്‍കപ്പെടുന്നുണ്ടോ അവന് ലഘുവായ നിലക്കുള്ള കണക്കുനോക്കല്‍ മാത്രമേ അഭിമുഖീകരിക്കേണ്ടി വരികയുള്ളൂ എന്ന് അല്ലാഹു പറയുന്നില്ലേ? തിരുമേനി(സ) അരുളി: മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് അപ്പറഞ്ഞത്. എന്നാല്‍ വല്ലവന്റെയും വിചാരണ നിഷ്കൃഷ്ടമായി പരിശോധിച്ചുകഴിഞ്ഞാല്‍ അവന്‍ നശിച്ചതുതന്നെ. (ബുഖാരി. 1. 3. 103)

32) അലി(റ) നിവേദനം: തിരുമേനി(സ) അരുളുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ എന്റെ പേരില്‍ കള്ളം പറയരുത്. വല്ലവനും എന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. (ബുഖാരി. 1. 3. 106)

33) അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ സുബൈര്‍(റ)നോട് ചോദിച്ചു. ഇന്നിന്ന ആളുകള്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നതുപോലെ നിങ്ങള്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നില്ലല്ലോ? അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യെ പിരിയാറുണ്ടായിരുന്നില്ല. എന്നാല്‍ നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.്. എന്റെ പേരില്‍ വല്ലവനും കളവ് പറഞ്ഞാല്‍ അവന്റെ സീറ്റ് അവന്‍ നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ. (ബുഖാരി. 1. 3. 107)

34) അനസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നിശ്ചയം നിങ്ങളോട് കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ എന്നെ തടയുന്നത് എന്റെ പേരില്‍ വല്ലവനും മനഃപൂര്‍വ്വം കളവ് പറയുന്നുവെങ്കില്‍ അവന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ എന്ന നബി(സ)യുടെ പ്രസ്താവനയാണ്. (ബുഖാരി. 1. 3. 108)

35) അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുകയാണ്. നബി(സ) യില്‍ നിന്ന് എന്നെക്കാള്‍ കൂടുതല്‍ ഹദീസ് നിവേദനം ചെയ്തവരായി സഹാബികളില്‍ ആരും തന്നെയില്ല. എന്നാല്‍ അബ്ദുല്ലാഹിബ്നു അംറ് നിവേദനം ചെയ്ത ഹദീസുകളില്‍ ഒഴികെ അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു. എനിക്കെഴുതാന്‍ അറിയുകയില്ല. (ബുഖാരി. 1. 3. 113)

36) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി രോഗശയ്യയിലായിരിക്കുമ്പോള്‍ വേദന കഠിനമായി അപ്പോള്‍ അവിടുന്നു പറഞ്ഞു. എഴുതാനുള്ള ഉപകരണങ്ങള്‍ എനിക്ക് നിങ്ങള്‍ കൊണ്ട്വരിക. ഞാന്‍ നിങ്ങള്‍ക്ക് ചിലത് എഴുതിത്തരാം. അതിന് ശേഷം നിങ്ങള്‍ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത് ഉമര്‍ പറഞ്ഞു. തിരുമേനി(സ) വേദനമൂലം അവശനായിരിക്കുകയാണ്. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്റെ കിതാബ് ഉണ്ട്. നമുക്കതുമതി. അന്നേരം അനുചരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉല്‍ഭവിച്ചു. ബഹളം അധികമാവുകയും ചെയ്തു. നബി(സ) പറഞ്ഞു: നിങ്ങള്‍ എന്റെ അടുക്കല്‍ നിന്ന് എഴുന്നേറ്റ് പോകുവീന്‍, എന്റെ അടുക്കല്‍ വെച്ച് ഇങ്ങനെ ഭിന്നിക്കാന്‍ പാടില്ല. ഉടനെ ഇബ്നുഅബ്ബാസ് പുറത്തുവന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സര്‍വ്വവിധ നാശങ്ങളും നബി(സ) എഴുതിത്തരുന്നതിന് പ്രതിബന്ധമുണ്ടാക്കിയതാണ്. (ബുഖാരി. 1. 3. 114)

37) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്. (ബുഖാരി. 1. 3. 115)

38) അബ്ദുല്ലാഹിബ്നു ഉമര്‍(റ) നിവേദനം: തന്റെ ജീവിതത്തിലെ അവസാനഘട്ടത്തില്‍ തിരുമേനി(സ) ഒരിക്കല്‍ ഞങ്ങളെയും കൊണ്ട് ഇശാനമസ്കരിച്ചു. സലാം വീട്ടിയപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു. നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവുമുണ്ടോ? നിങ്ങള്‍ മനസ്സിലാക്കണം. ഈ രാത്രി മുതല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ ഇപ്പോള്‍ഭൂമുഖത്തു ജീവിക്കുന്ന ഒരാളും അവശേഷിക്കുകയില്ല. (ബുഖാരി. 1. 3. 116)

39) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)യുടെ ഭാര്യയും ഹര്‍സിന്റെ മകളും എന്റെ മാതൃസഹോദരിയുമായ മൈമൂനയുടെ വീട്ടില്‍ താമസിച്ചു. ആ രാത്രി നബി(സ) അവരുടെ അടുക്കലായിരുന്നു. അങ്ങനെ നബി(സ) ഇശാ നമസ്ക്കരിച്ചു. ശേഷം വീട്ടിലേക്ക് വന്നു. അനന്തരം നാല് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് അല്‍പം ഉറങ്ങി. ശേഷം എഴുന്നേറ്റു. എന്നിട്ട് കുട്ടി ഉറങ്ങുകയാണോ എന്ന് ചോദിച്ചു - അല്ലെങ്കില്‍ അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പിന്നീട് തിരുമേനി(സ) നമസ്ക്കരിക്കുവാന്‍ നിന്നു. അപ്പോള്‍ ഞാന്‍ തിരുമേനി(സ)യുടെ ഇടതുഭാഗത്ത്നിന്നു. നബി(സ) എന്നെ പിടിച്ച് വലത്ത് ഭാഗത്തേക്ക് മാറ്റി. അവിടുന്ന് അഞ്ച് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് രണ്ടറക്അത്തും. എന്നിട്ട് തിരുമേനി ഉറങ്ങി. അന്നേരം അവിടുന്ന് കൂര്‍ക്കം വലിക്കുന്നത് ഞാന്‍ കേട്ടു. അനന്തരം സുബ്ഹ് നമസ്ക്കാരത്തിനുവേണ്ടി തിരുമേനി(സ) പള്ളിയിലേക്ക് പോയി. (ബുഖാരി. 1. 3. 117)

40) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബില്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്തശേഷം നാം അവതരിപ്പിച്ച സന്മാര്‍ഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവര്‍ അവരെ അല്ലാഹു ശപിക്കും എന്നു മുതല്‍ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ: തന്റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി. 1. 3. 118)

41) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. എന്നാല്‍ ഞാനതു ശേഷം മറന്നുപോകുന്നു. തിരുമേനി(സ) അരുളി: നീ നിന്റെ രണ്ടാം മുണ്ട് വിരിക്കുക. അപ്പോള്‍ ഞാനത് വിരിച്ചു. ഉടനെ തിരുമേനി(സ) തന്റെ കൈ കൊണ്ട് അതില്‍ വാരി ഇട്ടു. എന്നിട്ട് അവിടുന്ന് അരുളി: നീ അത് ചേര്‍ത്ത് പിടിക്കുക. അപ്പോള്‍ ഞാനതു ചേര്‍ത്തുപിടിച്ചു. പിന്നീട് ഞാനൊന്നും മറന്നിട്ടില്ല. (ബുഖാരി. 1. 3. 119)

42) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു; രണ്ടു പാത്രം അറിവ് ഞാന്‍ നബി(സ) യില്‍ നിന്ന് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അതിലൊന്ന് ഞാന്‍ തുറന്നു കാണിച്ചു. എന്നാല്‍ മറ്റേതു ഞാന്‍ തുറന്നു കാട്ടിയെങ്കില്‍ ഈ അന്നനാളത്തെ മനുഷ്യര്‍ മുറിച്ചുകളയുമായിരുന്നു. (ബുഖാരി. 1. 3. 121)

43) ജരീര്‍(റ) നിവേദനം: നിശ്ചയം തിരുമേനി ഹജ്ജത്തൂല്‍ വദാഅ് ദിവസം നീ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ പറയുക എന്നു അദ്ദേഹത്തോട് പറഞ്ഞു. ശേഷം നബി(സ) അരുളി: എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തറുക്കുന്ന അവിശ്വാസികളായി പരിണമിക്കരുത്. (ബുഖാരി. 1. 3. 122)

44) അബൂമൂസ(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുക്കല്‍ വന്നു ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ധര്‍മ്മസമരം ഏതാണ്? ഞങ്ങളില്‍ ചിലര്‍ കോപം ശമിപ്പിക്കുവാന്‍ യുദ്ധം ചെയ്യാറുണ്ട്. ചിലര്‍ അഭിമാനസംരക്ഷണത്തിനും. അപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ നേരെ തല ഉയര്‍ത്തി നോക്കി. നിവേദകന്‍ പറയുന്നു: അവര്‍ നില്‍ക്കുകയായിരുന്നതുകൊണ്ടാണ് അവിടുന്നു തല ഉയര്‍ത്തിയത്. എന്നിട്ട് അവിടുന്ന് അരുളി: അല്ലാഹുവിന്റെ മുദ്രാവാക്യം ഉയര്‍ന്നു നില്ക്കുവാന്‍ വേണ്ടി വല്ലവനും യുദ്ധം ചെയ്താല്‍ അതുതന്നെയാണ് ദൈവമാര്‍ഗ്ഗത്തിനുള്ള യുദ്ധം. (ബുഖാരി. 1. 3. 125)

45) അബ്ദുല്ല(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു തന്റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: നിങ്ങള്‍ അവനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചു നോക്കുവിന്‍. ചിലര്‍ പറഞ്ഞു: ചോദിക്കരുത്. ചോദിച്ചാല്‍ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും അവന്‍ കൊണ്ടുവരും. മറ്റു ചിലര്‍ പറഞ്ഞു. നിശ്ചയം ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ! അബുഖാസിം എന്താണ് ആത്മാവ്! അവിടുന്ന് മൌനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം നബി(സ)ക്ക് ദിവ്യസന്ദേശം ലഭിക്കുകയാണ്. എന്നിട്ട് ഞാന്‍ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട് മാറിയപ്പോള്‍ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു. 'ആത്മാവിനെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക; ആത്മാവ് എന്റെ രക്ഷിതാവിന്റെ മാത്രം അറിവില്‍ സ്ഥിതിചെയ്യുന്ന കാര്യങ്ങളില്‍ പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവര്‍ക്ക് (മനുഷ്യര്‍ക്ക്) നല്കപ്പെട്ടിട്ടുള്ളൂ. ' (ബുഖാരി. 1. 3. 127)

46) അസ്വദ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഇബ്നുസുബൈര്‍ ഒരിക്കല്‍ എന്നോട് ചോദിക്കുകയുണ്ടായി ആയിശ(റ) താങ്കളോട് ധാരാളം രഹസ്യം പറയാറുണ്ടായിരുന്നുവല്ലോ. കഅ്ബയെ സംബന്ധിച്ച് അവര്‍ എന്താണ് നിന്നോട് പറഞ്ഞിട്ടുള്ളത്? ഞാന്‍ പറഞ്ഞു: അവര്‍ എന്നോട് പറഞ്ഞു: തിരുമേനി(സ) ഒരിക്കല്‍ അരുളി: ഹേ! ആയിശാ! നിന്റെ ജനത സത്യനിഷേധവുമായി അടുത്ത കാലക്കാരായിരുന്നില്ലെങ്കില്‍ കഅ്ബ. ഞാന്‍ പൊളിക്കുകയും എന്നിട്ട് അതിന് രണ്ടു വാതിലുകളുണ്ടാക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ ഒരു വാതിലും പുറത്തുകടക്കാന്‍ ഒരു വാതിലും. അതിനാല്‍ ഇബ്നുസുബൈര്‍ അതു ചെയ്യുകയുണ്ടായി. (ബുഖാരി. 1. 3. 128)

47) അബൂതൂഫൈല്‍(റ) നിവേദനം: അലി(റ) അരുളി: ജനങ്ങളോട് അവര്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ നിങ്ങള്‍ സംസാരിക്കുവിന്‍, അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (ബുഖാരി. 1. 3. 129)

48) അനസ്(റ) നിവേദനം: മുആദ് തിരുമേനി(സ)യുടെ കൂടെ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. മുആദ് പിന്നിലാണിരുന്നത്. അന്നേരം തിരുമേനി(സ) ഓ! മുആദ്, എന്ന് വിളിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന് മുആദ് മറുപടി നല്കി. ഓ മുആദ് എന്ന് തിരുമേനി(സ) വീണ്ടും വിളിച്ചു. ഞാനിതാ മറുപടി നല്കുന്നുവെന്ന് മുആദ് പറഞ്ഞു. മൂന്ന് പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു. തിരുമേനി(സ) അരുളി: വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്ഷ്യം വഹിച്ചാലോ അവന് അല്ലാഹു നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോള്‍ അല്ലാഹുവിന്റെ ദൂതരേ! ഈ സിദ്ധാന്തം ജനങ്ങളെ ഞാന്‍ അറിയിക്കട്ടെയോ എന്ന് മുആദ് ചോദിച്ചു. മനുഷ്യര്‍ക്ക് സന്തുഷ്ടരും സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ് മുആദ് അതിനു കാരണം പറഞ്ഞത്. തിരുമേനി അരുളി; അങ്ങനെ നീ അറിയിച്ചാല്‍ അതിന്മേലവര്‍ ചവിട്ടിപ്പിടിച്ചുനില്‍ക്കും. പിന്നീട് തന്റെ മരണവേളയില്‍ മാത്രമാണ് മുആദ് ഇക്കാര്യം വെളിപ്പെടുത്തിയത്. നബി(സ)യുടെ ഹദീസ് മറച്ചുവെച്ചുവെന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി. (ബുഖാരി. 1. 3. 130)

49) അനസ്(റ) നിവേദനം: എന്നോട് പറയപ്പെട്ടു: തിരുമേനി(സ) മുആദിനോട് പറഞ്ഞു: വല്ലവനും അല്ലാഹുവില്‍ യാതൊന്നും പങ്ക് ചേര്‍ക്കാതെ അവനെ കണ്ടുമുട്ടിയാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ അദ്ദേഹം ചോദിച്ചു; ഞാന്‍ ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കട്ടെയോ? അവിടുന്ന് അരുളി: വേണ്ട, ജനങ്ങള്‍ അതിന്മേല്‍ മാത്രം അവലംബിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 1. 3. 131)

50) ഉമ്മു സലമ(റ) നിവേദനം: ഉമ്മു സുലൈം നബിയുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു സത്യം അന്വേഷിക്കുന്നതില്‍ ലജ്ജിക്കുകയില്ല. സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? നബി(സ) പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) അവരുടെ മുഖം മറക്കുകയും അല്ലാഹുവിന്റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവള്‍ക്ക് ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ? (ബുഖാരി. 1. 3. 132)

51) അലി(റ) നിവേദനം: (കാമവികാര സന്ദര്‍ഭത്തില്‍) മദിയ്യ് അധികമുള്ള ഒരാളായിരുന്നു ഞാന്‍. തന്നിമിത്തം നബി(സ) യോട് അതിനെപ്പറ്റി ചോദിക്കാന്‍ മിക്ദാദിനോട് ഞാന്‍ ആവശ്യപ്പട്ടു. അദ്ദേഹം നബി(സ) യോട് ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി: അങ്ങനെ യുണ്ടാവുമ്പോള്‍ വുളു ചെയ്താല്‍ മതി. കുളിക്കേണ്ടതില്ല. (ബുഖാരി. 1. 3. 134)

52) ഇബ്നുഉമര്‍(റ) നിവേദനം: ഹജ്ജില്‍ പ്രവേശിച്ചവന്‍ എന്തു വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ഒരാള്‍ നബി(സ) യോട് ചോദിച്ചു. അവിടുന്ന് അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, വര്‍സോ അല്ലെങ്കില്‍ കുങ്കുമമോപൂശിയ വസ്ത്രം ഇവയൊന്നും ധരിക്കരുത്. അവന്നു ചെരിപ്പില്ലെങ്കില്‍ ബൂട്ട്സ് ധരിച്ചുകൊള്ളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍ മുറിച്ചുകളയട്ടെ. (ബുഖാരി. 1. 3. 136)

53) അബൂഹുറയ്റാ(റ) നിവേദനം ചെയ്തു. അന്‍സാരികളില്‍ നിന്ന് ഒരാള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരെ, എന്നെ വളരെക്കൂടുതല്‍ സന്തോഷിപ്പിച്ച ഒരു ഹദീസ് ഞാന്‍ അങ്ങയില്‍ നിന്നു കേള്‍ക്കുന്നു. എന്നാല്‍ എനിക്കതു ഓര്‍മ്മയില്‍ വെക്കുവാന്‍ സാദ്ധ്യമല്ല'. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: 'താങ്കളുടെ വലത്തുകൈയുടെ സഹായം തേടുക. ' അവിടുന്നു എഴുതുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. (തിര്‍മിദി)

54) അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജനങ്ങള്‍, സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഖനികള്‍പോലെ, ഖനികളാണ്. അവരില്‍ അജ്ഞാനകാലത്തു ശ്രേഷ്ഠനായവന്‍, അറിവു സമ്പാദിക്കുമ്പോള്‍ ഇസ്ളാമിലും കൂടുതല്‍ ശ്രേഷ്ഠനായിത്തീരുന്നു. (മുസ്ലിം)

55) അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)

56) അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാകുന്നു. (തിര്‍മിദി)

57) അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്. (ബൈഹഖി)

58) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്. (തിര്‍മിദി)

59) അബൂസഈദില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരു സത്യവിശ്വാസിയും നന്മകൊണ്ട് വയറ് നിറക്കുകയില്ല - അവന്റെ അന്ത്യം സ്വര്‍ഗ്ഗമാകുന്നതുവരെ (എത്ര നന്മ ലഭിച്ചാലും അവന്‍ അതുകൊണ്ട്മതിയായവനാകുകയില്ല) (തിര്‍മിദി)

60) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ഭക്തനേക്കാള്‍ പണ്ഡിതന്റെ മഹത്വം നിങ്ങളില്‍ താഴ്ന്നവരേക്കാള്‍ എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അല്ലാഹു അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. (തിര്‍മിദി)

61) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍- വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതന്റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബി(സ)യുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിര്‍മിദി)

62) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നമ്മുടെ പക്കല്‍ നിന്ന് കേട്ടുപഠിക്കുകയും കേട്ടതുപോലെത്തന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ. (അനുഗ്രഹിക്കട്ടെ) എത്ര മുബല്ലഗാണ് (പഠിച്ചവരില്‍ നിന്ന് കേട്ട് മനസ്സിലാക്കിയവന്‍) നേരില്‍ കേട്ട് മനസ്സിലാക്കിയവരേക്കാള്‍ നന്നായി പഠിച്ചിട്ടുള്ളവന്‍ (തിര്‍മിദി)

63) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ആരെങ്കിലും ഒരുകാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കില്‍ അന്ത്യദിനത്തില്‍ അവന്ന് തീയാലുള്ള കടിഞ്ഞാണിടപ്പെടും. (അബൂദാവൂദ്, തിര്‍മിദി) (മതകാര്യങ്ങളില്‍ വിവരമുള്ളത് മറച്ച് വെക്കാന്‍ പാടുള്ളതല്ല)

64) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല) (അബൂദാവൂദ്)

65) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഇസ്റാഇന്റെ രാത്രിയില്‍ നബി(സ)യുടെ അടുത്ത് പാലും കള്ളും നിറക്കപ്പെട്ട രണ്ട് കപ്പ് വെക്കപ്പെട്ടു. അവ രണ്ടിലേക്കും അവിടുന്ന് നോക്കിയിട്ട് പാല് എടുത്തപ്പോള്‍ ജിബ്രീല്‍ (അ) പറഞ്ഞു: പരിശുദ്ധ ഇസ്ളാമിലേക്ക് അങ്ങയെ മാര്‍ഗ്ഗദര്‍ശനം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. കള്ളാണ് അങ്ങ് എടുത്തതെങ്കില്‍ അങ്ങയുടെ അനുയായികള്‍ വഴിതെറ്റിയവരാകുമായിരുന്നു. (മുസ്ലിം)


66) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരു സദസ്സില്‍ ജനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കേ ഒരു ഗ്രാമീണന്‍ കടന്നു വന്ന് എപ്പോഴാണ് അന്ത്യസമയം എന്ന് ചോദിച്ചു: (ഇതു കേട്ട ഭാവം നടിക്കാതെ) തിരുമേനി(സ) സംസാരം തുടര്‍ന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞു: അയാള്‍ ചോദിച്ചത് തിരുമേനി കേട്ടിട്ടുണ്ട്. പക്ഷെ ആ ചോദ്യം തിരുമേനിക്ക് ഇഷ്ടമായിട്ടില്ല. ചിലര്‍ പറഞ്ഞു. തിരുമേനി അതു കേട്ടിട്ടേയില്ല. പിന്നീട് സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ചോദിച്ചു: എവിടെ? (നിവേദകന്‍ പറയുന്നു) നബി അന്വേഷിച്ചത് അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചയാളെയാണെന്ന് ഞാന്‍ വിചാരിക്കുന്നു. അല്ലാഹുവിന്റെ ദൂതരെ! ഞാനിതാ ഇവിടെയുണ്ട്. എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി(സ) അരുളി: അമാനത്തു (വിശ്വസ്തത) ദുരുപയോഗപ്പെടുത്തുന്നത് കണ്ടാല്‍ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക. അയാള്‍ ചോദിച്ചു എങ്ങിനെയാണത് ദുരുപയോഗിപ്പെടുത്തുക? തിരുമേനി(സ) അരുളി: അനര്‍ഹര്‍ക്ക് അധികാരം നല്‍കുമ്പോള്‍ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക. (ബുഖാരി. 1. 3. 56)

67) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു യാത്രയില്‍ നബി(സ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട് അവിടുന്ന് ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാരസമയം അതിക്രമിച്ചിരുന്നു. ഞങ്ങള്‍ വുളു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കൈകാലുകള്‍ തടവാന്‍ തുടങ്ങി. അന്നേരം അവിടുന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പുകാലുകള്‍ക്ക് വമ്പിച്ച നരകശിക്ഷ. രണ്േടാ മൂന്നോ പ്രാവശ്യം തിരുമേനി ഇങ്ങനെ വിളിച്ചു പറഞ്ഞു. (ബുഖാരി. 1. 3. 57)

68) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇല പൊഴിക്കാത്ത ഒരു വൃക്ഷമുണ്ട്. മുസ്ളിമിനെപ്പോലെയാണ് അത്. ഏതാണ് ആ വൃക്ഷം എന്നു പറയുവിന്‍. അപ്പോള്‍ സദസ്യരുടെ ചിന്ത മലഞ്ചെരുവിലെ വൃക്ഷങ്ങളിലേക്ക് പതിച്ചു. അബ്ദുല്ല(റ) പറയുന്നു. അതു ഈത്തപ്പനയാണെന്ന് എനിക്ക് തോന്നിയെങ്കിലും (പറയാന്‍) ലജ്ജതോന്നി. അപ്പോള്‍ ആളുകള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, അതേതാണെന്ന് അങ്ങ് തന്നെ പറഞ്ഞു തന്നാലും, തിരുമേനി പറഞ്ഞു. ഈത്തപ്പനയാണ്. (ബുഖാരി. 1. 3. 58)

69) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) തന്റെ ഒരെഴുത്ത് ബഹ്റൈനിലെ രാജാവിന് കൊടുക്കാന്‍ കല്‍പ്പിച്ചുകൊണ്ട് ഒരാളെ അയച്ചു. ബഹ്റൈനിലെ രാജാവ് അത് കിസ്രാചക്രവര്‍ത്തിക്ക് നല്‍കി. അദ്ദേഹം അത് വായിച്ചപ്പോള്‍ പിച്ചിച്ചീന്തിക്കളഞ്ഞു. ഇബ്നുഅബ്ബാസ്(റ) പറയുന്നു: അപ്പോള്‍ കിസ്രാചക്രവര്‍ത്തിക്കെതിരായി തിരുമേനി(സ) പ്രാര്‍ത്ഥിച്ചു. അവരുടെ സംഘടിതശക്തി തകര്‍ന്ന് പോകട്ടെയെന്ന്. (ബുഖാരി. 1. 3. 64)

70) അബുവാഖിദ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അപ്പോള്‍ മൂന്നുപേര്‍ അവിടെ വന്നു. രണ്ടു പേര്‍ നബി(സ)യുടെ അടുക്കലേക്ക് വരികയും ഒരാള്‍ തിരിഞ്ഞുപോവുകയും ചെയ്തു. നിവേദകന്‍ പറയുന്നു. അതായത് രണ്ടാളുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. ഒരാള്‍ സദസ്സില്‍ ഒരു ഒഴിവ് കണ്ട് അവിടെയിരുന്നു. മറ്റെയാള്‍ എല്ലാവരുടെയും പിന്നില്‍ ഇരുന്നു. മൂന്നാമത്തെയാള്‍ പിന്‍തിരിഞ്ഞുപോയി. നബി(സ) സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇപ്രകാരം അരുളി: മൂന്ന് ആളുകളെ സംബന്ധിച്ച് ഞാന്‍ പറയാം. ഒരാള്‍ അല്ലാഹുവിലേക്ക് അഭയം തേടി. അപ്പോള്‍ അല്ലാഹു അയാള്‍ക്ക് അഭയം നല്കി. മറ്റൊരാള്‍ ലജ്ജിച്ചു. അപ്പോള്‍ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു. മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാല്‍ അവനില്‍ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 3. 66)

71) ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)

72) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)

73) മുആവിയ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹു നന്മ ചെയ്യാനുദ്ദേശിച്ചാല്‍ മതത്തില്‍ അവനെ പണ്ഡിതനാക്കും. നിശ്ചയം ഞാന്‍ പങ്കിട്ടുകൊടുക്കുന്നവന്‍ മാത്രമാണ്. യഥാര്‍ത്ഥ ദാതാവ് അല്ലാഹുവാണ്. ഈ സമുദായം (ഒരു ന്യൂനപക്ഷം) അന്ത്യദിനം വരെ അല്ലാഹുവിന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് ഉറച്ചു നില്‍ക്കും. എതിരാളികള്‍ക്ക് അവരെ ദ്രോഹിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1. 3. 71)

74) അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)

75) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നബി(സ) ഒരിക്കല്‍ എന്നെ ആലിംഗനം ചെയ്തിട്ട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഇവന്ന് നീ ഖുര്‍ആനിക ജ്ഞാനം നല്‍കേണമേ. (ബുഖാരി. 1. 3. 75)

76) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ ഒരു പെണ്‍കഴുതപ്പുറത്ത് പുറപ്പെട്ടു. അന്നെനിക്ക് പ്രായപൂര്‍ത്തിയാകാനടുത്തിരുന്നു. തിരുമേനി(സ) മിനായില്‍ വെച്ച് ഒരു തുറന്ന സ്ഥലത്ത് നമസ്കരിക്കുകയാണ്. മതിലിന്റെ മറയില്ലാതെ. അപ്പോള്‍ കഴുതയെ മേയാന്‍ വിട്ടയച്ചിട്ട് ഞാന്‍ (നമസ്കരിക്കുന്ന) അണികളുടെ മുമ്പിലൂടെ നടന്നു ചെന്ന് അവരുടെ അണിയില്‍ പ്രവേശിച്ചു. അതിനെ ആരും എതിര്‍ത്തില്ല. (ബുഖാരി. 1. 3. 76)

77) അബൂമൂസാ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്. അത് ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത് വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും ഞാന്‍ കൊണ്ട് വന്ന സന്മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവന്റെയും ഉദാഹരണം ഇവയാണ്. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. ഇസ്ഹാഖ് പറഞ്ഞു : അതില്‍ (ഭൂമിയില്‍) ഒരു ഭാഗമുണ്ട്. അത് വെള്ളം വലിച്ചെടുത്തു. ഖാഅ് എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്. സഫ്സഫ് എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി. 1. 3. 79)

78) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്റെ അടയാളങ്ങളാകുന്നു. (ബുഖാരി. 1. 3. 80)

79) അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു വാര്‍ത്ത നിങ്ങളെ കേള്‍പ്പിക്കും. എനിക്കു പുറമെ മറ്റാരും നിങ്ങളെ ആ വാര്‍ത്ത അറിയിക്കുകയില്ല. തിരുമേനി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടു ണ്ട് 50 സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ എന്ന നിലവരും. (ബുഖാരി. 1. 3. 81)

80) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കോപ്പ പാല്‍ എനിക്ക് കൊണ്ടുവരപ്പെടുകയും ഞാനത് കുടിക്കുകയും ചെയ്തു. അപ്പോള്‍ എന്റെ നഖത്തില്‍കൂടി ദാഹം തീര്‍ന്ന കുളിര്‍മ്മ പുറത്ത്പോകുന്നത് ഞാന്‍ കണ്ടു. അവസാനം ഞാന്‍ എന്റെ ബാക്കി ഉമറ്ബ്നുല്‍ ഖത്താബിന് കൊടുത്തു. അവര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഈ സ്വപ്നത്തിന് താങ്കള്‍ എന്തു വ്യാഖ്യാനമാണ് നല്‍കുന്നത്. തിരുമേനി(സ) അരുളി: വിജ്ഞാനം. (ബുഖാരി. 1. 3. 82)

81) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജ് ചെയ്യുമ്പോള്‍ ഒരാള്‍ ഞാന്‍ എറിയുന്നതിനു മുമ്പായി അറുത്തു. (അതിന് കുറ്റമുണ്ടോ) എന്ന് ചോദിച്ചു, തിരുമേനി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. മറ്റൊരാള്‍ അറുക്കുന്നതിനുമുമ്പായി മുടി കളഞ്ഞു എന്നു പറഞ്ഞു. അപ്പോഴും നബി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. (ബുഖാരി. 1. 3. 84)

82) സാലിം നിവേദനം: അബൂഹുറൈറ(റ) നബി(സ) യില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. തിരുമേനി(സ) അരുളി: ജ്ഞാനം ജനങ്ങളില്‍ നിന്ന് നഷ്ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹറജ് വര്‍ദ്ധിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! എന്താണ് ഹറജ്? നബി(സ) കൈ അനക്കിയിട്ട് ഇങ്ങനെ ആംഗ്യം കാണിച്ചു. അത് കണ്ടപ്പോള്‍ തിരുമേനി കൊലയെയാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നി. (ബുഖാരി. 1. 3. 85)

83) ഉഖ്ബത്തുബ്നുല്‍ ഹാരിസില്‍ നിന്ന് നിവേദനം: അദ്ദേഹം അബു ഇഹാബിന്റെ ഒരു മകളെ വിവാഹം കഴിച്ചു. ഉടനെ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു പറഞ്ഞു; നിശ്ചയം ഞാന്‍ ഉബ്ബത്തിനും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും മുലകൊടുത്തിട്ടുണ്ട്. അപ്പോള്‍ ഉബ്ബത്ത് അവളോട് പറഞ്ഞു: നീ എനിക്ക് മുലപ്പാല്‍ തന്നതായി എനിക്കറിയില്ല. ആ വിവരം നീ എന്നെ അറിയിച്ചിട്ടുമില്ല. ശേഷം അദ്ദേഹം മദീനയില്‍ നബി(സ)യുടെ അടുക്കലേക്ക് യാത്രചെയ്യുകയും ഇതിനെക്കുറിച്ച് തിരുമേനിയോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അവിടുന്ന് അരുളി. അവര്‍ ഇങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക് എങ്ങനെയാണ് നിങ്ങള്‍ ഭാര്യാഭര്‍ത്താക്കളായി ജീവിക്കുക. ഉടനെ ഉബ്ബത്ത് അവളെ പിരിച്ചയച്ചു. അവളെ വേറെ ഒരാള്‍ വിവാഹം ചെയ്യുകയും ചെയ്തു. (ബുഖാരി. 1. 3. 88)

84) ഉമര്‍(റ) നിവേദനം: ഞാനും അന്‍സാരിയായ എന്റെ ഒരയല്‍വാസി (ഉത്ത്ബാന്‍) യും ബനൂ ഉമയ്യ ഗോത്രത്തിന്നിടയിലാണ് താമസിച്ചിരുന്നത്. അത് മേലെ മദീനാപ്രദേശത്തുളള ഒരു ഗ്രാമമായിരുന്നു. ഞങ്ങള്‍ ഊഴമിട്ടാണ് തിരുമേനിയുടെ അടുക്കലേക്ക് ഇറങ്ങിച്ചെല്ലുക. ഒരു ദിവസം അദ്ദേഹം ഇറങ്ങിച്ചെല്ലും. മറ്റൊരു ദിവസം ഞാനും. ഞാനാണ് പോകുന്നതെങ്കില്‍ അന്നുണ്ടായ ദിവ്യസന്ദേശവും മറ്റുവിവരങ്ങളും ഞാന്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. അദ്ദേഹം പോകുമ്പോഴും ഇതേ പ്രകാരം ചെയ്യും. ഒരു ദിവസം അന്‍സാരിയായ എന്റെ സ്നേഹിതന്‍ തന്റെ ഊഴമനുസരിച്ച് തിരുമേനിയുടെ അടുക്കലേക്ക് പോയി തിരിച്ചുവന്ന് എന്റെ വാതിലിന് ശക്തിയായി മുട്ടി. അദ്ദേഹം ഇവിടെയുണ്േടാ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ ബേജാറ് പൂണ്ട് പുറത്തേക്ക് വന്നു. ഉടനെ അദ്ദേഹം പറഞ്ഞു; ഗൌരവമേറിയ ഒരു സംഭവം നടന്നിട്ടുണ്ട്. ഉടനെ ഞാന്‍ പുറപ്പെട്ടു ഹഫ്സയുടെ അടുക്കല്‍ പ്രവേശിച്ചു അവള്‍ കരയുകയാണ്. ഞാന്‍ ചോദിച്ചു. പ്രവാചകന്‍ നിങ്ങളെയെല്ലാം വിവാഹമോചനം ചെയ്തുവോ? അവര്‍ പറഞ്ഞു. എനിക്കറിയില്ല. അപ്പോള്‍ ഞാന്‍ നബിയുടെ അടുക്കല്‍ ചെന്ന് അല്ലാഹുവിന്റെ ദൂതരെ, അങ്ങ് ഭാര്യമാരെയെല്ലാം വിവാഹമോചനം ചെയ്തുവോ എന്നു ചോദിച്ചു. നബി(സ) പറഞ്ഞു. ഇല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു ഏറ്റവും മഹാന്‍! (ബുഖാരി. 1. 3. 89)

85) അബൂമസ്ഊദുല്‍ അന്‍സാരി(റ) നിവേദനം: ഒരിക്കല്‍ ഒരാള്‍ വന്നു തിരുമേനിയോട് പറഞ്ഞു; അല്ലാഹുവിന്റെ ദൂതരെ! ഇന്ന മനുഷ്യന്‍ നമസ്കാരം ദീര്‍ഘിപ്പിക്കുന്നത് കൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിക്കുന്നില്ല. അബൂമസ്ഊദ്(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുമ്പോള്‍ നബി(സ) അന്നത്തെക്കാള്‍ കഠിനമായി കോപിച്ചത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ നബി(സ) പറഞ്ഞു. ഹേ മനുഷ്യരേ, നിങ്ങള്‍ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്. വല്ലവനും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍ അയാള്‍ നമസ്കാരം ലഘൂകരിക്കേണ്ടതാണ്. (കാരണം) അവരില്‍ രോഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം ഉണ്ടായിരിക്കും. (ബുഖാരി. 1. 3. 90)

86) സെയ്ദ്ബനു ഖാലിദ്(റ) നിവേദനം: ഒരു മനുഷ്യന്‍ വന്ന് നബി(സ) യോട്, വീണുകിട്ടുന്ന സാധത്തെ കുറിച്ച് ചോദിച്ചു. തിരുമേനി(സ) അരുളി: നീ അതിന്റെ കെട്ട് അല്ലെങ്കില്‍ പാത്രവും മൂടിയും (സഞ്ചിയും) സൂക്ഷിച്ചു മനസ്സിലാക്കുക. എന്നിട്ട് ഒരു കൊല്ലം അതു പരസ്യപ്പെടുത്തുക. (എന്നിട്ടും ഉടമസ്ഥന്‍ വന്നില്ലെങ്കില്‍) നിനക്കത് ഉപയോഗിക്കാം. പിന്നീട് ഉടമസ്ഥന്‍ വന്നാലോ അപ്പോള്‍ അതയാള്‍ക്ക് വിട്ടു കൊടുക്കുക. അപ്പോള്‍ അയാള്‍ നബിയോട് ചോദിച്ചു: ഒട്ടകമാണ് കളഞ്ഞു കിട്ടിയതെങ്കിലോ? ഇതു കേട്ട് തിരുമേനിക്ക് കോപം വന്നു. അവിടുത്തെ രണ്ടു കവിള്‍ത്തടങ്ങളും അല്ലെങ്കില്‍ മുഖം ചുവന്നു തുടുത്തു. തിരുമേനി അരുളി: നിനക്കെന്താണ് (അതിനെ പിടിക്കേണ്ട കാര്യം) അതിന്റെ വെള്ള പാത്രവും അതിന്റെ ചെരിപ്പും അതിനോട് കൂടെത്തന്നെയുണ്ടല്ലോ. അതു ജലാശയത്തിങ്കല്‍ ചെല്ലുകയും ചെടികള്‍ മേഞ്ഞു തിന്നുകയും ചെയ്തുകൊള്ളും. അതിനാല്‍ നീ അതിനെ വിട്ടേക്കുക. അതിനെ ഉടമസ്ഥന്‍ അന്വേഷിച്ച് പിടിച്ചുകൊള്ളും. ആ മനുഷ്യന്‍ ചോദിച്ചു. ഒരാടിനെയാണ് കളഞ്ഞുകിട്ടിയതെങ്കിലോ? ആട് നിനക്കോ നിന്റെ സഹോദരനോ അല്ലെങ്കില്‍ ചെന്നായ്ക്കോ ഉള്ളതാണ് (അതിനാല്‍ നീ എടുത്തുകൊള്ളുക) (ബുഖാരി. 1. 3. 91)

87) അബൂമൂസ(റ) നിവേദനം: അദ്ദേഹം പറയുന്നു: കുറെ കാര്യങ്ങളെക്കുറിച്ച് തിരുമേനിയോടു ചോദിക്കപ്പെട്ടു. തിരുമേനിക്കത് ഇഷ്ടമായില്ല. ചോദ്യം വളരെ അധികമായപ്പോള്‍ തിരുമേനി(സ)ക്ക് കോപം വന്നു. എന്നിട്ട് ജനങ്ങളോടരുളി; നിങ്ങള്‍ ഇഷ്ടമുള്ളതെല്ലാം ചോദിച്ചുകൊള്ളുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു. എന്റെ പിതാവാരാണ്? തിരുമേനി അരുളി: നിന്റെ പിതാവ് ഹൂദാഫത്താണ്. അപ്പോള്‍ വേറൊരാള്‍ എഴുന്നേറ്റു നിന്ന് ചോദിച്ചു: ദൈവദൂതരേ! എന്റെ പിതാവ് ആരാണ്? തിരുമേനി അരുളി! നിന്റെ പിതാവ് സാലിമാണ്. ശൈബത്തിന്റെ മോചിതനായ അടിമ. ഒടുവില്‍ തിരുമേനിയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട കോപം കണ്ടിട്ട് ഉമര്‍(റ) പറഞ്ഞു: ദൈവദൂതരേ! ഞങ്ങള്‍ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. (ബുഖാരി. 1. 3. 92)

88) അന്സ്ബ്നു മാലിക്(റ) നിവേദനം: ഒരിക്കല്‍ നബി(സ) പുറത്തുവന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്നു ഹൂദാഫ: എഴുന്നേറ്റു നിന്ന് ചോദിച്ചു. എന്റെ പിതാവാരാണ്? നബി(സ) പറഞ്ഞു. നിന്റെ പിതാവ് ഹൂദാഫയാണ്. പിന്നീട് നിങ്ങള്‍ ചോദിച്ചുകൊള്ളുവീന്‍ എന്നു പറയത്തക്ക വിധം ചോദ്യങ്ങള്‍ വര്‍ദ്ധിച്ചു. അപ്പോള്‍ ഉമര്‍(റ) മുട്ടുകുത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിനെ റബ്ബായും ഇസ്ളാമിനെ മതമായും മുഹമ്മദിനെ നബിയായും ഞങ്ങളിതാ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നിട്ടദ്ദേഹം നിശബ്ദനായി. (ബുഖാരി. 1. 3. 93)

89) അനസ്(റ) നിവേദനം: നബി(സ) സലാം പറയുമ്പോള്‍ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കും. എന്തെങ്കിലും സംസാരിച്ചാല്‍ മൂന്ന് പ്രാവശ്യം അതിനെ മടക്കിപ്പറയും. (ബുഖാരി. 1. 3. 94)

90) അനസ്(റ) നിവേദനം: തിരുമേനി(സ) ഒരു വാക്ക് സംസാരിച്ചാല്‍ അത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയും. ജനങ്ങള്‍ അത് ശരിക്കും ഗ്രഹിക്കുന്നതുവരെ, ഒരു കൂട്ടം ആളുകളുടെ അടുക്കല്‍ ചെന്നിട്ട് അവര്‍ക്ക് സലാം പറയുമ്പോള്‍ മൂന്ന് പ്രാവശ്യം സലാം പറയുകയും ചെയ്തിരുന്നു. (ബുഖാരി. 1. 3. 95)

91) അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: മൂന്ന് വിഭാഗം ആളുകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. പൂര്‍വ്വവേദക്കാരില്‍പെട്ട ഒരു മനുഷ്യന്‍. അയാള്‍ തന്റെ നബിയില്‍ വിശ്വസിച്ചു. ശേഷം മുഹമ്മദ് നബിയിലും വിശ്വസിച്ചു. അല്ലാഹുവിനോട് കടപ്പാടുകളും യജമാനനോടുള്ള ബാദ്ധ്യതകളും നിര്‍വ്വഹിച്ച അടിമ, തന്റെ അധീനത്തില്‍ ഒരു അടിമ സ്ത്രീയുണ്ട്. അവള്‍ക്കവന്‍ ശരിക്കുള്ള സാംസ്കാരിക പരിശീലനം നല്‍കി. മാത്രമല്ല, അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി. നല്ല നിലക്ക് വിദ്യ അഭ്യസിപ്പിച്ചു. ശേഷം അവളെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും അവളെ അവന്‍ തന്നെ വിവാഹം ചെയ്യുകയും ചെയ്തു. അവനും ഇരട്ടി പ്രതിഫലമുണ്ട്. അമീര്‍ പറയുന്നു: നിനക്ക് യാതൊരു വിഷമവും ഇല്ലാതെ ഈ ഹദീസ് ഞാന്‍ അറിയിച്ചു തരുന്നു. ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മദീനയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 3. 97)

92) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ തിരുമേനി(സ)യുടെ ഒരു നടപടിക്ക് സാക്ഷ്യം വഹിക്കുന്നു. ഒരിക്കല്‍ നബി(സ) പെരുന്നാള്‍ ഖുതുബഃയില്‍ നിന്ന് വിരമിച്ച ഉടനെ സ്ത്രീകളുടെ ഭാഗത്തേക്ക് പുറപ്പെട്ടു. കൂടെ ബിലാല്‍(റ) യും ഉണ്ടായിരുന്നു. സ്ത്രീകള്‍ പ്രസംഗം ശരിക്കും കേട്ടിട്ടുണ്ടായിരിക്കുകയില്ലെന്ന് നബി(സ)ക്ക് തോന്നി. തന്നിമിത്തം തിരുമേനി(സ) അവരെ (വീണ്ടും) ഉപദേശിക്കുകയും അവരോടു ധര്‍മ്മം ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ സ്ത്രീകള്‍ കമ്മല്‍, മോതിരം എന്നിവ ഊരി എടുത്തു സംഭാവന ചെയ്യാന്‍തുടങ്ങി. ഹസ്രത്ത് ബിലാല്‍ തുണിയുടെ തല കാണിച്ച് അതില്‍ അതു വാങ്ങിക്കൊണ്ടിരുന്നു. (ബുഖാരി. 1. 3. 97)

93) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുവിന്റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. തിരുമേനി(സ) അരുളി: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്റെ അത്യാഗ്രഹം കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്റെ ശുപാര്‍ശ മുഖേന ഏറ്റവും സൌഭാഗ്യം സിദ്ധിക്കുന്നവന്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി. 1. 3. 98)

94) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യരില്‍ നിന്ന് ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു മനുഷ്യരില്‍ നിന്ന് ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്മാരെ മനുഷ്യര്‍ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട് മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും. (ബുഖാരി. 1. 3. 100)

95) അബൂസഇദുല്‍ഖുദിരി(റ) നിവേദനം: അദ്ദേഹം പറയുന്നു: സ്ത്രീകള്‍ ഒരിക്കല്‍ നബി(സ) യോട് പറഞ്ഞു: താങ്കളെ സമീപിക്കുന്നതില്‍ പുരുഷന്മാര്‍ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് (വിജ്ഞാനം നല്‍കാന്‍) പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ) അവര്‍ക്ക് ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കല്‍ ചെല്ലുകയും അവര്‍ക്ക് ഉപദേശം കൊടുക്കുകയും അവരോട് കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ തിരുമേനി(സ) അവരെ ഉപദേശിച്ച കൂട്ടത്തില്‍ ഇങ്ങനെ അരുളുകയുണ്ടായി. മൂന്ന് സന്താനങ്ങളെ തനിക്ക് മുമ്പ് തന്നെ പരലോകത്തേക്കയക്കുന്ന ഏത് സ്ത്രീക്കും, നരകത്തിനും ആ സ്ത്രീകള്‍ക്കും ഇടയില്‍ ആ സന്താനങ്ങള്‍ ഒരു മറയായി നിലകൊളളാതിരിക്കില്ല. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു : രണ്ടു സന്താനങ്ങളെ നഷ്ടപ്പെടുത്തിയവളോ? തിരുമേനി(സ) അരുളി : രണ്ടു സന്താനങ്ങളെ അയച്ചാലും അങ്ങനെതന്നെ. (ബുഖാരി. 1. 3. 101)

96) ആയിശ(റ) നിവേദനം: അവര്‍ക്ക് മനസ്സിലാകാത്ത എന്തു കേള്‍ക്കുമ്പോഴും അത് മനസ്സിലാകുന്നത് വരെ അവര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നബി(സ) ഒരിക്കല്‍ പറഞ്ഞു: വല്ലവനും വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത് തന്നെ. ആയിശ(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു; ആരുടെ ഏടുകള്‍ അവന്റെ വലതുകയ്യില്‍ നല്‍കപ്പെടുന്നുണ്ടോ അവന് ലഘുവായ നിലക്കുള്ള കണക്കുനോക്കല്‍ മാത്രമേ അഭിമുഖീകരിക്കേണ്ടി വരികയുള്ളൂ എന്ന് അല്ലാഹു പറയുന്നില്ലേ? തിരുമേനി(സ) അരുളി: മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് അപ്പറഞ്ഞത്. എന്നാല്‍ വല്ലവന്റെയും വിചാരണ നിഷ്കൃഷ്ടമായി പരിശോധിച്ചുകഴിഞ്ഞാല്‍ അവന്‍ നശിച്ചതുതന്നെ. (ബുഖാരി. 1. 3. 103)

97) അലി(റ) നിവേദനം: തിരുമേനി(സ) അരുളുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ എന്റെ പേരില്‍ കള്ളം പറയരുത്. വല്ലവനും എന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. (ബുഖാരി. 1. 3. 106)

98) അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ സുബൈര്‍(റ)നോട് ചോദിച്ചു. ഇന്നിന്ന ആളുകള്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നതുപോലെ നിങ്ങള്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നില്ലല്ലോ? അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യെ പിരിയാറുണ്ടായിരുന്നില്ല. എന്നാല്‍ നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.്. എന്റെ പേരില്‍ വല്ലവനും കളവ് പറഞ്ഞാല്‍ അവന്റെ സീറ്റ് അവന്‍ നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ. (ബുഖാരി. 1. 3. 107)

99) അനസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നിശ്ചയം നിങ്ങളോട് കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ എന്നെ തടയുന്നത് എന്റെ പേരില്‍ വല്ലവനും മനഃപൂര്‍വ്വം കളവ് പറയുന്നുവെങ്കില്‍ അവന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ എന്ന നബി(സ)യുടെ പ്രസ്താവനയാണ്. (ബുഖാരി. 1. 3. 108)

100) അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുകയാണ്. നബി(സ) യില്‍ നിന്ന് എന്നെക്കാള്‍ കൂടുതല്‍ ഹദീസ് നിവേദനം ചെയ്തവരായി സഹാബികളില്‍ ആരും തന്നെയില്ല. എന്നാല്‍ അബ്ദുല്ലാഹിബ്നു അംറ് നിവേദനം ചെയ്ത ഹദീസുകളില്‍ ഒഴികെ അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു. എനിക്കെഴുതാന്‍ അറിയുകയില്ല. (ബുഖാരി. 1. 3. 113)

101) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി രോഗശയ്യയിലായിരിക്കുമ്പോള്‍ വേദന കഠിനമായി അപ്പോള്‍ അവിടുന്നു പറഞ്ഞു. എഴുതാനുള്ള ഉപകരണങ്ങള്‍ എനിക്ക് നിങ്ങള്‍ കൊണ്ട്വരിക. ഞാന്‍ നിങ്ങള്‍ക്ക് ചിലത് എഴുതിത്തരാം. അതിന് ശേഷം നിങ്ങള്‍ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത് ഉമര്‍ പറഞ്ഞു. തിരുമേനി(സ) വേദനമൂലം അവശനായിരിക്കുകയാണ്. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്റെ കിതാബ് ഉണ്ട്. നമുക്കതുമതി. അന്നേരം അനുചരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉല്‍ഭവിച്ചു. ബഹളം അധികമാവുകയും ചെയ്തു. നബി(സ) പറഞ്ഞു: നിങ്ങള്‍ എന്റെ അടുക്കല്‍ നിന്ന് എഴുന്നേറ്റ് പോകുവീന്‍, എന്റെ അടുക്കല്‍ വെച്ച് ഇങ്ങനെ ഭിന്നിക്കാന്‍ പാടില്ല. ഉടനെ ഇബ്നുഅബ്ബാസ് പുറത്തുവന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സര്‍വ്വവിധ നാശങ്ങളും നബി(സ) എഴുതിത്തരുന്നതിന് പ്രതിബന്ധമുണ്ടാക്കിയതാണ്. (ബുഖാരി. 1. 3. 114)

102) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്. (ബുഖാരി. 1. 3. 115)

103) അബ്ദുല്ലാഹിബ്നു ഉമര്‍(റ) നിവേദനം: തന്റെ ജീവിതത്തിലെ അവസാനഘട്ടത്തില്‍ തിരുമേനി(സ) ഒരിക്കല്‍ ഞങ്ങളെയും കൊണ്ട് ഇശാനമസ്കരിച്ചു. സലാം വീട്ടിയപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു. നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവുമുണ്ടോ? നിങ്ങള്‍ മനസ്സിലാക്കണം. ഈ രാത്രി മുതല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ ഇപ്പോള്‍ഭൂമുഖത്തു ജീവിക്കുന്ന ഒരാളും അവശേഷിക്കുകയില്ല. (ബുഖാരി. 1. 3. 116)

104) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ)യുടെ ഭാര്യയും ഹര്‍സിന്റെ മകളും എന്റെ മാതൃസഹോദരിയുമായ മൈമൂനയുടെ വീട്ടില്‍ താമസിച്ചു. ആ രാത്രി നബി(സ) അവരുടെ അടുക്കലായിരുന്നു. അങ്ങനെ നബി(സ) ഇശാ നമസ്ക്കരിച്ചു. ശേഷം വീട്ടിലേക്ക് വന്നു. അനന്തരം നാല് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് അല്‍പം ഉറങ്ങി. ശേഷം എഴുന്നേറ്റു. എന്നിട്ട് കുട്ടി ഉറങ്ങുകയാണോ എന്ന് ചോദിച്ചു - അല്ലെങ്കില്‍ അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പിന്നീട് തിരുമേനി(സ) നമസ്ക്കരിക്കുവാന്‍ നിന്നു. അപ്പോള്‍ ഞാന്‍ തിരുമേനി(സ)യുടെ ഇടതുഭാഗത്ത്നിന്നു. നബി(സ) എന്നെ പിടിച്ച് വലത്ത് ഭാഗത്തേക്ക് മാറ്റി. അവിടുന്ന് അഞ്ച് റക്അത്തു നമസ്ക്കരിച്ചു. പിന്നീട് രണ്ടറക്അത്തും. എന്നിട്ട് തിരുമേനി ഉറങ്ങി. അന്നേരം അവിടുന്ന് കൂര്‍ക്കം വലിക്കുന്നത് ഞാന്‍ കേട്ടു. അനന്തരം സുബ്ഹ് നമസ്ക്കാരത്തിനുവേണ്ടി തിരുമേനി(സ) പള്ളിയിലേക്ക് പോയി. (ബുഖാരി. 1. 3. 117)

105) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബില്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്തശേഷം നാം അവതരിപ്പിച്ച സന്മാര്‍ഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവര്‍ അവരെ അല്ലാഹു ശപിക്കും എന്നു മുതല്‍ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ: തന്റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി. 1. 3. 118)

106) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. എന്നാല്‍ ഞാനതു ശേഷം മറന്നുപോകുന്നു. തിരുമേനി(സ) അരുളി: നീ നിന്റെ രണ്ടാം മുണ്ട് വിരിക്കുക. അപ്പോള്‍ ഞാനത് വിരിച്ചു. ഉടനെ തിരുമേനി(സ) തന്റെ കൈ കൊണ്ട് അതില്‍ വാരി ഇട്ടു. എന്നിട്ട് അവിടുന്ന് അരുളി: നീ അത് ചേര്‍ത്ത് പിടിക്കുക. അപ്പോള്‍ ഞാനതു ചേര്‍ത്തുപിടിച്ചു. പിന്നീട് ഞാനൊന്നും മറന്നിട്ടില്ല. (ബുഖാരി. 1. 3. 119)

107) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു; രണ്ടു പാത്രം അറിവ് ഞാന്‍ നബി(സ) യില്‍ നിന്ന് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അതിലൊന്ന് ഞാന്‍ തുറന്നു കാണിച്ചു. എന്നാല്‍ മറ്റേതു ഞാന്‍ തുറന്നു കാട്ടിയെങ്കില്‍ ഈ അന്നനാളത്തെ മനുഷ്യര്‍ മുറിച്ചുകളയുമായിരുന്നു. (ബുഖാരി. 1. 3. 121)

108) ജരീര്‍(റ) നിവേദനം: നിശ്ചയം തിരുമേനി ഹജ്ജത്തൂല്‍ വദാഅ് ദിവസം നീ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ പറയുക എന്നു അദ്ദേഹത്തോട് പറഞ്ഞു. ശേഷം നബി(സ) അരുളി: എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തറുക്കുന്ന അവിശ്വാസികളായി പരിണമിക്കരുത്. (ബുഖാരി. 1. 3. 122)

109) അബൂമൂസ(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുക്കല്‍ വന്നു ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ധര്‍മ്മസമരം ഏതാണ്? ഞങ്ങളില്‍ ചിലര്‍ കോപം ശമിപ്പിക്കുവാന്‍ യുദ്ധം ചെയ്യാറുണ്ട്. ചിലര്‍ അഭിമാനസംരക്ഷണത്തിനും. അപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ നേരെ തല ഉയര്‍ത്തി നോക്കി. നിവേദകന്‍ പറയുന്നു: അവര്‍ നില്‍ക്കുകയായിരുന്നതുകൊണ്ടാണ് അവിടുന്നു തല ഉയര്‍ത്തിയത്. എന്നിട്ട് അവിടുന്ന് അരുളി: അല്ലാഹുവിന്റെ മുദ്രാവാക്യം ഉയര്‍ന്നു നില്ക്കുവാന്‍ വേണ്ടി വല്ലവനും യുദ്ധം ചെയ്താല്‍ അതുതന്നെയാണ് ദൈവമാര്‍ഗ്ഗത്തിനുള്ള യുദ്ധം. (ബുഖാരി. 1. 3. 125)

110) അബ്ദുല്ല(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു തന്റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: നിങ്ങള്‍ അവനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചു നോക്കുവിന്‍. ചിലര്‍ പറഞ്ഞു: ചോദിക്കരുത്. ചോദിച്ചാല്‍ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും അവന്‍ കൊണ്ടുവരും. മറ്റു ചിലര്‍ പറഞ്ഞു. നിശ്ചയം ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ! അബുഖാസിം എന്താണ് ആത്മാവ്! അവിടുന്ന് മൌനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം നബി(സ)ക്ക് ദിവ്യസന്ദേശം ലഭിക്കുകയാണ്. എന്നിട്ട് ഞാന്‍ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട് മാറിയപ്പോള്‍ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു. 'ആത്മാവിനെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക; ആത്മാവ് എന്റെ രക്ഷിതാവിന്റെ മാത്രം അറിവില്‍ സ്ഥിതിചെയ്യുന്ന കാര്യങ്ങളില്‍ പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവര്‍ക്ക് (മനുഷ്യര്‍ക്ക്) നല്കപ്പെട്ടിട്ടുള്ളൂ. ' (ബുഖാരി. 1. 3. 127)

111) അസ്വദ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഇബ്നുസുബൈര്‍ ഒരിക്കല്‍ എന്നോട് ചോദിക്കുകയുണ്ടായി ആയിശ(റ) താങ്കളോട് ധാരാളം രഹസ്യം പറയാറുണ്ടായിരുന്നുവല്ലോ. കഅ്ബയെ സംബന്ധിച്ച് അവര്‍ എന്താണ് നിന്നോട് പറഞ്ഞിട്ടുള്ളത്? ഞാന്‍ പറഞ്ഞു: അവര്‍ എന്നോട് പറഞ്ഞു: തിരുമേനി(സ) ഒരിക്കല്‍ അരുളി: ഹേ! ആയിശാ! നിന്റെ ജനത സത്യനിഷേധവുമായി അടുത്ത കാലക്കാരായിരുന്നില്ലെങ്കില്‍ കഅ്ബ. ഞാന്‍ പൊളിക്കുകയും എന്നിട്ട് അതിന് രണ്ടു വാതിലുകളുണ്ടാക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ ഒരു വാതിലും പുറത്തുകടക്കാന്‍ ഒരു വാതിലും. അതിനാല്‍ ഇബ്നുസുബൈര്‍ അതു ചെയ്യുകയുണ്ടായി. (ബുഖാരി. 1. 3. 128)

112) അബൂതൂഫൈല്‍(റ) നിവേദനം: അലി(റ) അരുളി: ജനങ്ങളോട് അവര്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ നിങ്ങള്‍ സംസാരിക്കുവിന്‍, അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (ബുഖാരി. 1. 3. 129)

113) അനസ്(റ) നിവേദനം: മുആദ് തിരുമേനി(സ)യുടെ കൂടെ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. മുആദ് പിന്നിലാണിരുന്നത്. അന്നേരം തിരുമേനി(സ) ഓ! മുആദ്, എന്ന് വിളിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന് മുആദ് മറുപടി നല്കി. ഓ മുആദ് എന്ന് തിരുമേനി(സ) വീണ്ടും വിളിച്ചു. ഞാനിതാ മറുപടി നല്കുന്നുവെന്ന് മുആദ് പറഞ്ഞു. മൂന്ന് പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു. തിരുമേനി(സ) അരുളി: വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്ഷ്യം വഹിച്ചാലോ അവന് അല്ലാഹു നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോള്‍ അല്ലാഹുവിന്റെ ദൂതരേ! ഈ സിദ്ധാന്തം ജനങ്ങളെ ഞാന്‍ അറിയിക്കട്ടെയോ എന്ന് മുആദ് ചോദിച്ചു. മനുഷ്യര്‍ക്ക് സന്തുഷ്ടരും സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ് മുആദ് അതിനു കാരണം പറഞ്ഞത്. തിരുമേനി അരുളി; അങ്ങനെ നീ അറിയിച്ചാല്‍ അതിന്മേലവര്‍ ചവിട്ടിപ്പിടിച്ചുനില്‍ക്കും. പിന്നീട് തന്റെ മരണവേളയില്‍ മാത്രമാണ് മുആദ് ഇക്കാര്യം വെളിപ്പെടുത്തിയത്. നബി(സ)യുടെ ഹദീസ് മറച്ചുവെച്ചുവെന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി. (ബുഖാരി. 1. 3. 130)

114) അനസ്(റ) നിവേദനം: എന്നോട് പറയപ്പെട്ടു: തിരുമേനി(സ) മുആദിനോട് പറഞ്ഞു: വല്ലവനും അല്ലാഹുവില്‍ യാതൊന്നും പങ്ക് ചേര്‍ക്കാതെ അവനെ കണ്ടുമുട്ടിയാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ അദ്ദേഹം ചോദിച്ചു; ഞാന്‍ ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കട്ടെയോ? അവിടുന്ന് അരുളി: വേണ്ട, ജനങ്ങള്‍ അതിന്മേല്‍ മാത്രം അവലംബിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 1. 3. 131)

115) ഉമ്മു സലമ(റ) നിവേദനം: ഉമ്മു സുലൈം നബിയുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു സത്യം അന്വേഷിക്കുന്നതില്‍ ലജ്ജിക്കുകയില്ല. സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? നബി(സ) പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) അവരുടെ മുഖം മറക്കുകയും അല്ലാഹുവിന്റെ ദൂതരേ! സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവള്‍ക്ക് ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ? (ബുഖാരി. 1. 3. 132)

116) അലി(റ) നിവേദനം: (കാമവികാര സന്ദര്‍ഭത്തില്‍) മദിയ്യ് അധികമുള്ള ഒരാളായിരുന്നു ഞാന്‍. തന്നിമിത്തം നബി(സ) യോട് അതിനെപ്പറ്റി ചോദിക്കാന്‍ മിക്ദാദിനോട് ഞാന്‍ ആവശ്യപ്പട്ടു. അദ്ദേഹം നബി(സ) യോട് ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി: അങ്ങനെ യുണ്ടാവുമ്പോള്‍ വുളു ചെയ്താല്‍ മതി. കുളിക്കേണ്ടതില്ല. (ബുഖാരി. 1. 3. 134)

117) ഇബ്നുഉമര്‍(റ) നിവേദനം: ഹജ്ജില്‍ പ്രവേശിച്ചവന്‍ എന്തു വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ഒരാള്‍ നബി(സ) യോട് ചോദിച്ചു. അവിടുന്ന് അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, വര്‍സോ അല്ലെങ്കില്‍ കുങ്കുമമോപൂശിയ വസ്ത്രം ഇവയൊന്നും ധരിക്കരുത്. അവന്നു ചെരിപ്പില്ലെങ്കില്‍ ബൂട്ട്സ് ധരിച്ചുകൊള്ളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍ മുറിച്ചുകളയട്ടെ. (ബുഖാരി. 1. 3. 136)

118) അബൂഹുറയ്റാ(റ) നിവേദനം ചെയ്തു. അന്‍സാരികളില്‍ നിന്ന് ഒരാള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരെ, എന്നെ വളരെക്കൂടുതല്‍ സന്തോഷിപ്പിച്ച ഒരു ഹദീസ് ഞാന്‍ അങ്ങയില്‍ നിന്നു കേള്‍ക്കുന്നു. എന്നാല്‍ എനിക്കതു ഓര്‍മ്മയില്‍ വെക്കുവാന്‍ സാദ്ധ്യമല്ല'. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: 'താങ്കളുടെ വലത്തുകൈയുടെ സഹായം തേടുക. ' അവിടുന്നു എഴുതുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. (തിര്‍മിദി)

119) അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജനങ്ങള്‍, സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഖനികള്‍പോലെ, ഖനികളാണ്. അവരില്‍ അജ്ഞാനകാലത്തു ശ്രേഷ്ഠനായവന്‍, അറിവു സമ്പാദിക്കുമ്പോള്‍ ഇസ്ളാമിലും കൂടുതല്‍ ശ്രേഷ്ഠനായിത്തീരുന്നു. (മുസ്ലിം)

120) അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)

121) അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാകുന്നു. (തിര്‍മിദി)

122) അനസ്(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്. (ബൈഹഖി)

123) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്. (തിര്‍മിദി)

124) അബൂസഈദില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന് നിവേദനം: ഒരു സത്യവിശ്വാസിയും നന്മകൊണ്ട് വയറ് നിറക്കുകയില്ല - അവന്റെ അന്ത്യം സ്വര്‍ഗ്ഗമാകുന്നതുവരെ (എത്ര നന്മ ലഭിച്ചാലും അവന്‍ അതുകൊണ്ട്മതിയായവനാകുകയില്ല) (തിര്‍മിദി)

125) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ഭക്തനേക്കാള്‍ പണ്ഡിതന്റെ മഹത്വം നിങ്ങളില്‍ താഴ്ന്നവരേക്കാള്‍ എനിക്കുള്ള മാഹാത്മ്യം പോലെയാണ്. എന്നിട്ട് റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ച് കൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. അല്ലാഹു അവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. (തിര്‍മിദി)

126) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക് അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴ്ത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവര്‍- വെള്ളത്തിലെ മത്സ്യവും കൂടി - പണ്ഡിതന്റെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. മാത്രമല്ല, പണ്ഡിതന്മാരാണ് നബി(സ)യുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ് അവര്‍ അനന്തരമായി വിട്ടേച്ചു പോയത്. അതുകൊണ്ട് അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ്, തിര്‍മിദി)

127) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നമ്മുടെ പക്കല്‍ നിന്ന് കേട്ടുപഠിക്കുകയും കേട്ടതുപോലെത്തന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ. (അനുഗ്രഹിക്കട്ടെ) എത്ര മുബല്ലഗാണ് (പഠിച്ചവരില്‍ നിന്ന് കേട്ട് മനസ്സിലാക്കിയവന്‍) നേരില്‍ കേട്ട് മനസ്സിലാക്കിയവരേക്കാള്‍ നന്നായി പഠിച്ചിട്ടുള്ളവന്‍ (തിര്‍മിദി)

128) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ആരെങ്കിലും ഒരുകാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കില്‍ അന്ത്യദിനത്തില്‍ അവന്ന് തീയാലുള്ള കടിഞ്ഞാണിടപ്പെടും. (അബൂദാവൂദ്, തിര്‍മിദി) (മതകാര്യങ്ങളില്‍ വിവരമുള്ളത് മറച്ച് വെക്കാന്‍ പാടുള്ളതല്ല)

129) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണുതാനും. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല) (അബൂദാവൂദ്)

130) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഇസ്റാഇന്റെ രാത്രിയില്‍ നബി(സ)യുടെ അടുത്ത് പാലും കള്ളും നിറക്കപ്പെട്ട രണ്ട് കപ്പ് വെക്കപ്പെട്ടു. അവ രണ്ടിലേക്കും അവിടുന്ന് നോക്കിയിട്ട് പാല് എടുത്തപ്പോള്‍ ജിബ്രീല്‍ (അ) പറഞ്ഞു: പരിശുദ്ധ ഇസ്ളാമിലേക്ക് അങ്ങയെ മാര്‍ഗ്ഗദര്‍ശനം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. കള്ളാണ് അങ്ങ് എടുത്തതെങ്കില്‍ അങ്ങയുടെ അനുയായികള്‍ വഴിതെറ്റിയവരാകുമായിരുന്നു. (മുസ്ലിം)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)