Showing posts with label കടം. Show all posts
Showing posts with label കടം. Show all posts

Wednesday, February 10, 2010

കടത്തിന്റെ ഇടപാടുകള്‍, അവകാശം തടയല്‍, പാപ്പരാകല്‍

0 comments


1) ജാബിര്‍ (റ) നിവേദനം: ഞാന്‍ നബി(സ)യുടെ കൂടെ ഒരു യുദ്ധത്തില്‍ പങ്കെടുത്തു. നബി(സ) എന്നോട് ചോദിച്ചു. നിന്റെ ഒട്ടകത്തെ എനിക്ക് വില്‍ക്കുന്നുവോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ഞാനതു നബി(സ)ക്ക് വിറ്റു. മദീനയില്‍ എത്തിയപ്പോള്‍ പ്രഭാതത്തില്‍ ഞാന്‍ നബി(സ)യുടെ അടുത്തു ചെന്നു. അപ്പോള്‍ അതിന്റെ വില നബി(സ) എനിക്ക് നല്‍കി. (ബുഖാരി. 3. 41. 570)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കൊടുത്തു വീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടം വാങ്ങിയാല്‍ അവന്നു വേണ്ടി അല്ലാഹു അതു കൊടുത്തു വീട്ടും. അതിനെ തിരിച്ചു കൊടുക്കണമെന്ന ഉദ്ദേശമില്ലാതെ വല്ലവനും കടം വാങ്ങിയാല്‍ അല്ലാഹു അവനെ നശിപ്പിച്ചു കളയും. (ബുഖാരി. 3. 41. 572)

3) അബൂദര്‍റ്(റ) നിവേദനം: ഞാന്‍ നബി(സ) യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. നബി(സ) ഉഹ്ദ് മല കണ്ടപ്പോള്‍ അരുളി: ഉഹ്ദ് മല എന്റെ മുമ്പില്‍ സ്വര്‍ണ്ണമായി മാറി എന്നു വിചാരിക്കുക. എങ്കില്‍ പോലും ഒരു ദീനാറെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ എന്റെയടുക്കലിരിക്കുവാന്‍ ഞാനിഷ്ടപ്പെടുകയില്ല. വേണ്ടിവന്നാല്‍ കടം വീട്ടാന്‍ ഒരു ദീനാറു മാത്രം ഞാന്‍ സൂക്ഷിച്ചു വെക്കും. ശേഷം നബി(സ) അരുളി: നിശ്ചയം കൂടുതല്‍ ധനമുള്ളവരാണ് കുറച്ച് പുണ്യം ലഭിക്കുന്നവര്‍. പക്ഷെ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചിലവ് ചെയ്തവര്‍ ഒഴികെ. എന്നാല്‍ അത്തരക്കാര്‍ വളരെ കുറച്ചേ കാണുകയുള്ളൂ. നബി(സ) വീണ്ടും അരുളി: നിങ്ങള്‍ ഇവിടെതന്നെ നില്‍ക്കുക. വിദൂരമല്ലാത്ത നിലക്ക് നബി(സ) അല്‍പം അടികള്‍ മുമ്പോട്ടു വെച്ചു. ഉടനെ ഞാനൊരു ശബ്ദം കേട്ടു. അപ്പോള്‍ നബി(സ)യുടെയടുക്കലേക്ക് ചെല്ലാന്‍ ഞാനുദ്ദേശിച്ചു. പക്ഷെ വരുംവരേക്കും നിങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കുക എന്നു നബി(സ) പറഞ്ഞത് ഞാനോര്‍ത്തു. നബി(സ) തിരിച്ചു വന്നപ്പോള്‍ ദൈവദൂതരേ, ഞാന്‍ കേട്ട ശബ്ദമെന്തായിരുന്നുവെന്നു ചോദിച്ചു. നബി(സ) ചോദിച്ചു. ആ ശബ്ദം നിങ്ങള്‍ കേട്ടോ? അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു: നബി(സ) അരുളി: ജിബ്രീല്‍ എന്റെ അടുത്തുവന്നു. ശേഷം പറഞ്ഞു: നിന്റെ സമുദായത്തില്‍ അല്ലാഹുവില്‍ യാതൊരു പങ്ക് ചേര്‍ക്കാതെ വല്ലവനും മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ഞാന്‍ ചോദിച്ചു. ഇന്നിന്ന കുറ്റങ്ങള്‍ ചെയ്താലും പ്രവേശിക്കുമോ? അതെയെന്ന് അദ്ദേഹം (ജിബ്രീല്‍) മറുപടി പറഞ്ഞു. (ബുഖാരി. 3. 41. 573)

4) ഹൂദൈഫ(റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മരണപ്പെട്ടു. അപ്പോള്‍ നീ എന്താണ് പ്രഖ്യാപിച്ചതെന്ന് അയാള്‍ ചോദിക്കപ്പെട്ടു. അയാള്‍ പറഞ്ഞു: ഞാന്‍ ജനങ്ങളുമായി കച്ചവടം നടത്താറുണ്ട്. കഴിവുള്ളവന്ന് ഞാന്‍ വിട്ട് വീഴ്ച ചെയ്യും. ഞെരുക്കമുള്ളവനില്‍ നിന്ന് ലഘുവാക്കുകയും ചെയ്യും. അപ്പോള്‍ അയാള്‍ക്ക് മാപ്പ് ചെയ്യപ്പെടും. (ബുഖാരി. 3. 41. 576)

5) ജാബിര്‍(റ) നിവേദനം: നബി(സ) പൂര്‍വ്വാഹ്നത്തില്‍ പള്ളിയിലിരിക്കുമ്പോള്‍ ഞാന്‍ നബി(സ)യുടെ അടുത്തു ചെന്നു. എന്നോട് രണ്ട് റക്അത്ത് നമസ്കരിക്കുവാന്‍ നബി(സ) അരുളി. എനിക്ക് തന്ന് തീര്‍ക്കേണ്ട കടബാധ്യത നബി(സ)ക്ക് ഉണ്ടായിരുന്നു. നബി(സ) കടം വീട്ടുകയും കൂടുതല്‍ തരികയും ചെയ്തു. (ബുഖാരി. 3. 41. 579)

6) ആയിശ(റ) പറയുന്നു: നബി(സ) നമസ്കാരത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! പാപത്തെ തൊട്ടും കടത്തെ തൊട്ടും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഒരാള്‍ ചോദിച്ചു: പ്രവാചകരേ! താങ്കള്‍ കടത്തില്‍ നിന്ന് രക്ഷ തേടുന്നതിനെ വര്‍ദ്ധിപ്പിക്കുന്നുവല്ലൊ?! നബി(സ) അരുളി: തീര്‍ച്ചയായും ഒരു മനുഷ്യന്‍ കടക്കാരനായാല്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. (ബുഖാരി. 3. 41. 582)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ ആയത്തു പാരായണം ചെയ്യുക. (സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാള്‍ ബന്ധപ്പെട്ടത് നബിയാണ്) ഏതെങ്കിലുമൊരു സത്യവിശ്വാസി ധനം കൈവശമുള്ള സ്ഥിതിയില്‍ മരണമടഞ്ഞു. എങ്കില്‍ അവയെ അടുത്ത ബന്ധുക്കള്‍ - അവരാരാണെങ്കിലും ശരി - ആ ധനം അനന്തരമെടുക്കട്ടെ. വല്ലവനും കടക്കാരനായിക്കൊണ്ടു അല്ലെങ്കില്‍ ദരിദ്ര കുടുംബത്തെ വിട്ടുകൊണ്ടു മരണമടഞ്ഞാല്‍ അവന്‍ (അവന്റെ രക്ഷാധികാരി)എന്റെയടുക്കല്‍ വരട്ടെ. ഞാനാണവന്റെ രക്ഷാധികാരി. (ബുഖാരി. 3. 41. 584)

8) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ വസ്തു പാപ്പരായ ഒരുവന്റെ അടുത്ത് കണ്ടാല്‍ അതിന്ന് അവന്‍ തന്നെയാണ് ഏറ്റവും അവകാശപ്പെട്ടവന്‍. (ബുഖാരി. 3. 41. 587)

9) മുഗീറ(റ) നിവേദനം: നിശ്ചയം അല്ലാഹു നിങ്ങളുടെ മേല്‍ മാതാപിതാക്കളെ ഉപദ്രവിക്കലും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടലും അവകാശപ്പെട്ടത് കൊടുക്കാതിരിക്കലും അവകാശപ്പെടാത്തത് ചോദിച്ചു വാങ്ങലും ഖാലയും ഖീലയും പറയലും കൂടുതല്‍ യാചിക്കലും ധനം പാഴാക്കിക്കളയലും നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 3. 41. 591)

10) ജാബിര്‍(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതന്‍(സ) പലിശ വാങ്ങുന്നയാളേയും പലിശ കൊടുക്കുന്നയാളേയും ആ ഇടപാടു എഴുതുന്നയാളേയും അതിന്റെ രണ്ടു സാക്ഷികളേയും ശപിക്കയും പറയുകയും ചെയ്തു അവര്‍ ഒരുപോലെ ആണ്. (മുസ്ലിം)

11) അബൂഹുറയ്റാ(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: പലിശ തിന്നാത്തവരായി ആരും തന്നെ ഇല്ലാതാകുന്ന ഒരു കാലം ജനങ്ങളുടെ മേല്‍വരും: ഒരുവന്‍ അതു തിന്നുന്നില്ലെങ്കിലും, അതിന്റെ ആവി അവനില്‍ എത്തിച്ചേരും. (അബൂദാവൂദ്)

 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)