Showing posts with label മദീന. Show all posts
Showing posts with label മദീന. Show all posts

Monday, March 8, 2010

മക്കയിലേയും മദീനയിലേയും പള്ളികളില്‍ നമസ്കരിക്കുന്നതിന്റെ ശ്രേഷ്ഠത

0 comments


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്നു പള്ളികളിലേക്കല്ലാതെ(പുണ്യയാത്ര) ചെയ്യേണ്ടതില്ല. കഅ്ബ, നബി(സ)യുടെ മദീനത്തെ പള്ളി, ബൈത്തുല്‍ മുഖദ്ദസ് പള്ളി. (ബുഖാരി. 2. 21. 281)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ഈ പള്ളിയില്‍ വെച്ചുള്ള ഒരു നമസ്കാരം ഈ പള്ളി ഒഴിച്ചുള്ള മറ്റൊരു പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന ആയിരം നമസ്കാരത്തേക്കാള്‍ പുണ്യമുള്ളതാണ്. എന്നാല്‍ കഅ്ബ: അതില്‍പ്പെടുകയില്ല. (ബുഖാരി. 2. 21. 282)

3) ഇബ്നു ഉമര്‍(റ) നിവേദനം: അദ്ദേഹം രണ്ടു ദിവസങ്ങളില്‍ മാത്രമെ ളുഹാ സമയത്ത് നമസ്കരിക്കാറുണ്ടായിരുന്നുള്ളൂ. മക്കായില്‍ പ്രവേശിക്കുന്ന ദിവസം. നിശ്ചയം. മക്കയില്‍ ളുഹാ സമയത്താണ് അദ്ദേഹം പ്രവേശിക്കാറുണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം തവാഫ് ചെയ്യും. ശേഷം മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ നിന്ന് രണ്ടു റക്അത്തു സുന്നത്ത് നമസ്കരിക്കും. മസ്ജിദുഖുബായില്‍ ചെല്ലുന്ന ദിവസം അവിടെ എല്ലാ ശനിയാഴ്ചയും അദ്ദേഹം ചെല്ലാറുണ്ടായിരുന്നു - ആ പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സുന്നത്തു നമസ്കരിക്കാതെ പുറത്ത് വരുന്നതിനെ അദ്ദേഹം വെറുത്തിരുന്നു. നബി(സ) വാഹനത്തില്‍ കയറിയിട്ടും നടന്നുപോയും ആ പള്ളി സന്ദര്‍ശിക്കാറുണ്ടെന്ന് ഇബ്നു ഉമര്‍(റ) പറയാറുണ്ട്. നിവേദകന്‍ പറയുന്നു: ഇബ്നു ഉമര്‍(റ) പറയാറുണ്ട്. എന്റെ സ്നേഹിതന്മാര്‍ പ്രവര്‍ത്തിക്കുന്നത് കണ്ടതനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയോ പകലോ ഏത് നിമിഷത്തില്‍ നമസ്കരിക്കുന്ന ഒരാളെയും ഞാന്‍ തടയുകയില്ല. സൂര്യന്‍ ഉദിച്ചു വരുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴും നമസ്കരിക്കല്‍ ഒഴികെ. (അവനെ തടയുക തന്നെ വേണം) (ബുഖാരി. 2. 21. 283)

4) അബ്ദുല്ലാഹിബ്നു സൈദ്(റ) നിവേദനം:നബി(സ) അരുളി: എന്റെ വീട്ടിനും എന്റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ ഉദ്യാനങ്ങളിലൊന്നാണ്. (ബുഖാരി. 2. 21. 286)

5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ വീട്ടിനും എന്റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ തോട്ടങ്ങളില്‍ ഒരു തോട്ടമാണ്. എന്റെ മിമ്പര്‍ എന്റെ ഹൌളിന്മേലാണ് നിലകൊള്ളുന്നത്. (ബുഖാരി. 2. 21. 287)

6) അബൂസഈദ്(റ) നിവേദനം: നാല് സംഗതികള്‍ അദ്ദേഹം നബി(സ) യില്‍ നിന്ന് ഉദ്ധരിച്ചത് എന്നെ(നിവേദകനായ ഖസ്അ:യെ)അല്‍ഭുതപ്പെടുത്തുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ഒരു സ്ത്രീ ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷനോ ഇല്ലാതെ രണ്ട് ദിവസത്തെ യാത്രചെയ്യുവാന്‍ പാടില്ല. ബലിപെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല. സുബ്ഹ് നമസ്കാരത്തിനുശേഷം സൂര്യന്‍ ഉദിക്കുന്നതുവരേയും അസര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരേയും നമസ്കരിക്കുവാന്‍ പാടില്ല. പുണ്യയാത്ര മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. കഅ്ബ, മസ്ജിദുല്‍ അഖ്സ്വാ, എന്റെ പള്ളി. (ബുഖാരി. 2. 21. 288)

Wednesday, February 24, 2010

മദീനയുടെ മഹത്വം

0 comments


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ്രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി. 3. 30. 95)

2) അബൂഹുമൈദ്(റ) പറയുന്നു: നബി(സ)യുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി(സ) അരുളി: ഇതു ത്വയിബ (പവിത്ര ഭൂമി)യാണ്. (ബുഖാരി. 3. 30. 96)

3) സുഫ്യാന്‍(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക് കീഴ്പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏറ്റവും ഉത്തമം. (ബുഖാരി. 3. 30. 99)

4) അബൂഹുറൈറ(റ) നിവേദനം: നിശ്ചയം ഈമാന്‍ (വിശ്വാസം)ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി. 3. 30. 100)

5) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി. 3. 30. 103)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ളേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 30. 104)

7) അനസ്(റ) നിവേദനം: നബി(സ) അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി. 3. 30. 105)

8) അബൂസഈദ്(റ) നിവേദനം: നബി(സ) ദജ്ജാലിനെക്കുറിച്ച് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചു. നബി(സ) ഞങ്ങളോട് പറഞ്ഞതില്‍ പെട്ടതാണ് ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ വെച്ച് ഉത്തമനായ ഒരാള്‍ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങളോട് വര്‍ത്തമാനം പറഞ്ഞു. അതെ, ദജ്ജാല്‍ തന്നെയാണ് നീയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ പറയും: ഈ മനുഷ്യനെ ഞാന്‍ വധിച്ച് വീണ്ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മനുഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാന്‍ അവന് സാധിക്കുകയില്ല എന്നത്. (ബുഖാരി. 3. 30. 106)

9) ജാബിര്‍(റ) നിവേദനം: ഒരു ഗ്രാമീണന്‍ വന്ന് നബി(സ)ക്ക് ഇസ്ളാമായി ജീവിച്ചുകൊള്ളാമെന്ന് ഉടമ്പടി ചെയ്തു. അടുത്ത ദിവസം പനി ബാധിച്ചവനായി അയാള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. അങ്ങനെ അയാള്‍ പറഞ്ഞു: എന്റെ ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുവാന്‍ എന്നെ അനുവദിച്ചാലും എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു. നബി(സ) വിസമ്മതിക്കുകയും ചെയ്തു. അവിടുന്നരുളി. മദീന ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ്. നല്ലതിന് അത് പിടിച്ചു നിര്‍ത്തുകയും ചെയ്യും. (ബുഖാരി. 3. 30. 107)

10) സൈദ്ബ്നു സാബിതു(റ) പറയുന്നു: നബി(സ) ഉഹ്ദ് യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അവിടുത്തെ ചില അനുചരന്മാര്‍ മടങ്ങിപ്പോന്നു. അപ്പോള്‍ ഒരു വിഭാഗം പറഞ്ഞു. നമുക്ക് അവരോട് യുദ്ധം ചെയ്യണം. മറ്റൊരു വിഭാഗം പറഞ്ഞു. നാം അവരോട് യുദ്ധം ചെയ്യരുത്. അപ്പോള്‍ സൂറത്ത് നിസാഇലെ 88-ാം സൂക്തം അവതരിപ്പിക്കപ്പെട്ടു. നബി(സ) പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി. 3. 30. 108)

11) അനസ്(റ) പറയുന്നു: നബി(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി. 3. 30. 109)
 

Copyright 2010 മലയാളം ഹദീസ് (Malayalam Hadeeth)